അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിക്ഷേപ സംഗമത്തിലും മറ്റും പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് ശരിയായ ദിശയിലുള്ള നടപടിയാണ്. ഈ മാസം എട്ടു മുതല്‍ 10 വരെ അബുദാബി നാഷണല്‍ എക്സിബിഷന് സെന്ററില്‍ നടക്കുന്ന നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കാന്‍ യുഎഇ മന്ത്രി മുഖ്യമന്ത്രിയെ നേരിട്ട് ക്ഷണിക്കുകയായിരുന്നു. ഇത്തരം സംഗമങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ട ആവശ്യമില്ലെന്നും, ഉദ്യോഗസ്ഥരെ അയച്ചാല്‍ മതിയെന്നുമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യ മന്ത്രാലയം സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചത്. വിദേശ രാജ്യങ്ങള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരിട്ടു ക്ഷണിക്കുന്നതിന്റെ അനൗചിത്യം കണക്കിലെടുത്തു കൂടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്. ഗോവ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ക്കും നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ട്. പക്ഷേ ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ആരെയും നേരിട്ട് ക്ഷണിച്ചിട്ടില്ല. ഈ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നില്ല എന്നാണറിവ്. അതേസമയം കേരളത്തിലെ ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്ക് നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാന്‍ തടസ്സമില്ല. ഇവര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ മുഹമ്മദ് റിയാസും പി. രാജീവുമടങ്ങുന്ന ഒന്‍പതംഗ സംഘത്തിന്റെ അപേക്ഷയാണ് ഒരു മാസത്തെ പരിശോധനയ്ക്കുശേഷം കേന്ദ്രം തള്ളിക്കളഞ്ഞത്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ അബുദാബി സന്ദര്‍ശനം റദ്ദാക്കിയിരിക്കുകയാണ്.
ഇത് ആദ്യമായല്ല ചില മുഖ്യമന്ത്രിമാരുടെ സുതാര്യമല്ലാത്തതും രാജ്യത്തിന്റെ ഉത്തമതാല്‍പ്പര്യങ്ങള്‍ക്ക് നിരക്കാത്തതുമായ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ചൈന സന്ദര്‍ശനത്തിനും ഇറ്റലി സന്ദര്‍ശനത്തിനും വിദേശകാര്യ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ ഒരു മുഖ്യമന്ത്രി പങ്കെടുക്കേണ്ടതായ നിലവാരമില്ലെന്നു പറഞ്ഞാണ് ഇറ്റലിയില്‍ സമാധാന സമ്മേളനത്തില്‍ സംബന്ധിക്കാന്‍ മമതയ്ക്ക് അനുമതി നല്‍കാതിരുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷം കണക്കിലെടുത്ത് ചൈനാ സന്ദര്‍ശനം ഉപേക്ഷിക്കണമെന്ന് വിദേശമന്ത്രാലയം മമതയോട് ആവശ്യപ്പെടുകയായിരുന്നു. ഇതില്‍നിന്നൊക്കെ പല നിലയ്ക്കും വ്യത്യസ്തമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനങ്ങള്‍. സന്ദര്‍ശനങ്ങള്‍ക്ക് ഔദ്യോഗിക സ്വഭാവമാണ് ഉള്ളതെങ്കിലും ഇവയില്‍ പലതും വിവാദങ്ങളില്‍പ്പെട്ടു. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും ഇടയ്ക്കിടെ ഊരുചുറ്റുന്നതെന്ന വിമര്‍ശനം പല കോണുകളില്‍നിന്നും ഉയരുകയുണ്ടായി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുമ്പോള്‍ നികുതിപ്പണത്തില്‍നിന്ന് കോടികള്‍ ചെലവഴിച്ച് നടത്തുന്ന മുഖ്യമന്ത്രിയുടെ വിദേശ പര്യടനങ്ങള്‍ അനാവശ്യമാണെന്ന ആക്ഷേപവും ഉയരുകയുണ്ടായി. ഇത്തരം സന്ദര്‍ശനങ്ങളുടെ ഫലമായി നഷ്ടമല്ലാതെ സംസ്ഥാനത്തിന് പറയത്തക്ക യാതൊരു നേട്ടവുമില്ലെന്ന വസ്തുത പ്രതിപക്ഷം ചൂണ്ടിക്കാട്ടുമ്പോള്‍ അതിന് മറുപടി നല്കാന് സര്‍ക്കാരിന് കഴിയാറുമില്ല.
മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന വിദേശ സന്ദര്‍ശനങ്ങള്‍ വിവാദമാവുന്നതിന്റെ ഒരു കാരണം നിരന്തരമായ യുഎഇ സന്ദര്‍ശനമാണ്. മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് പോകുന്നതെങ്കിലും മടക്കയാത്രയില്‍ സൗദി അറേബ്യയും മറ്റും സന്ദര്‍ശിക്കുകയെന്നത് മുഖ്യമന്ത്രിയുടെ പതിവു രീതിയാണ്. ഇതിനായി യാത്രാ പരിപാടിയില്‍ അപ്രതീക്ഷിതമായി മാറ്റം വരുത്തുകയും ചെയ്യും. മുഖ്യമന്ത്രിയുടെ ഇത്തരമൊരു യുഎഇ സന്ദര്‍ശനത്തിനിടെയാണ് ലൈഫ് മിഷന് പാര്‍പ്പിട പദ്ധതിയില്‍ ഒരു വിദേശ സന്നദ്ധ സംഘടനയെ പങ്കാളിയാക്കിയതും, വലിയ അഴിമതി നടന്നതായി കേസുണ്ടായതും. മുഖ്യമന്ത്രിയുടെ വിദേശ യാത്രകളില്‍ നിയമവിരുദ്ധമായി ഡോളര്‍ കടത്തിയെന്ന ആക്ഷേപം പോലും ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ മറ്റൊരു മുഖ്യമന്ത്രിക്കുമെതിരെയും ഇത്തരം ഗുരുതരമായ ആക്ഷേപങ്ങള്‍ ഉണ്ടായിട്ടില്ലെന്നോര്‍ക്കണം. കൊവിഡ് കാലത്ത് സൗദി അറേബ്യ കേരളത്തിന് 700 കോടി നല്‍കാനിരുന്നത് കേന്ദ്ര സര്‍ക്കാര്‍ മുടക്കിയെന്നു പറഞ്ഞ് മുഖ്യമന്ത്രിയും കൂട്ടരും വലിയ വിവാദമുണ്ടാക്കിയിരുന്നു. അടിസ്ഥാനരഹിതമായ ഈ അവകാശവാദത്തിനു പിന്നില്‍ വോട്ടുബാങ്ക് രാഷ്ട്രീയവുമുണ്ട്. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെന്ന നിലയ്ക്ക് പിണറായി വിജയന് നടത്തുന്ന അനാവശ്യ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് അനുമതി നല്കാതിരുന്നാല് മാത്രം പോരാ. കേന്ദ്ര സര്‍ക്കാരിന്റെ സവിശേഷമായ അധികാരം ഉപയോഗിച്ച് ഇത്തരം സന്ദര്‍ശനങ്ങളില്‍ ആരെയൊക്കെയാണ് മുഖ്യമന്ത്രി കാണുന്നത്, എന്തൊക്കെ ഇടപാടുകളാണ് നടക്കുന്നത് എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടക്കണം. അസുഖകരമായ പല വസ്തുതകളും അതിലൂടെ പുറത്തുവരുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: