തിരുവല്ല: ദേശവിരുദ്ധ സംഘടനകളുമായി ബന്ധം പുലര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ എന്‍ഐഎ ചോദ്യം ചെയ്തതിനു പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തീവ്രാശയങ്ങളോടു യോജിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയ വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നെന്ന് എന്‍ഐഎ കണ്ടെത്തി. കേരളത്തില്‍ നടന്ന വാട്സ് ആപ്പ് ഹര്‍ത്താല്‍, സിഎഎ പ്രക്ഷോഭം, ലക്ഷദ്വീപ് വിഷയങ്ങള്‍ എന്നിവയിലടക്കം ഈ ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചകളുണ്ടായെന്നും ഇതിലെ ചര്‍ച്ചകള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ മെനഞ്ഞെന്നും എന്‍ഐഎ കണ്ടെത്തി. ലക്ഷദ്വീപ് വിഷയത്തില്‍ വലിയ രീതിയില്‍ പ്രതികരിച്ച മാധ്യമപ്രവര്‍ത്തകയും എന്‍ഐഎ ചോദ്യം ചെയ്തവരിലുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേരെ ഭീകരവാദത്തിലേക്കു റിക്രൂട്ട് ചെയ്തിരിക്കുന്നത് കേരളത്തില്‍ നിന്നാണ്. ഈ റിക്രൂട്ടിങ്ങിനു നിരവധി സ്ലീപ്പര്‍ സെല്ലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സെല്ലുകളുടെ ഭാഗമായി പ്രവര്‍ത്തിച്ച ആറു മാധ്യമപ്രവര്‍ത്തകരെയാണ് എന്‍ഐഎ ചോദ്യം ചെയ്തത്.
ഇതില്‍ കേരളത്തിലെ ഒരു പ്രമുഖ ദൃശ്യമാധ്യമപ്രവര്ത്തകനുമുണ്ട്. ഇയാള്‍ ഏറെക്കാലവും കേരളത്തിനു പുറത്താണ് പ്രവര്‍ത്തിച്ചത്. ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജയിലിലുള്ള സിദ്ദിഖ് കാപ്പനുമായി അടുത്തു പ്രവര്‍ത്തിച്ച വ്യക്തിയാണ്. അതുകൊണ്ടുതന്നെ ഏറെ നാളായി ഇയാള്‍ കേന്ദ്ര ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിനു തൊട്ടുപിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിനു കൂച്ചുവിലങ്ങിടാനുള്ള നീക്കം എന്‍ഐഎ ആരംഭിച്ചിരുന്നു. വരുംദിവസങ്ങളില്‍ നിരീക്ഷണത്തിലുള്ള കൂടുതല്‍ മാധ്യമപ്രവര്‍ത്തകരെ എന്‍ഐഎ ചോദ്യം ചെയ്യുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: