കൊച്ചി : കടലില്‍ വെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ ഐഎന്‍എസ് ദ്രോണാചാര്യയില്‍ വിദഗ്ധ പരിശോധന നടത്താനൊരുങ്ങി പോലീസ്. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത് കടലില്‍ വെച്ചാണെന്ന സംശയങ്ങളെ തുടര്‍ന്നാണ് ഇത്. ബാലിസ്റ്റിക് വിദഗ്ധനെ ഐഎന്‍എസ് ദ്രോണാചാര്യയില്‍ കൊണ്ടുപോയി പരിശോധിപ്പിക്കാനാണ് തീരുമാനം.
കൂടാതെ ഫയറിങ് പരിശീലനം നടത്തിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ പോലീസ് നാവിക സേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിശീലനത്തിന് ഉപയോഗിക്കുന്ന തോക്കുകളുടേയും വെടിയുണ്ടകളുടെയും വിശദാംശങ്ങളും തേടി. പോലീസ് രണ്ടുതവണ നാവികപരിശിലന കേന്ദ്രത്തില്‍ പരിശോധനയും നടത്തി. അതേസമയം നാവിക സേന പരിശീലനം നടത്തുന്ന തോക്കില്‍ നിന്നുളള ബുള്ളറ്റല്ല സംഭവം നടന്ന ബോട്ടില്‍ നിന്ന് കിട്ടിയതെന്ന് നാവിക സേന അറിയിച്ചു. സൈനികര്‍ ഉപയോഗിക്കുന്ന വിധത്തിലുള്ള ബുള്ളറ്റല്ല ഇതെന്നും കൊച്ചി നാവിക കമാന്‍ഡ് ഔദ്യോഗികമായി അറിയിച്ചത്.
ഇക്കാര്യത്തില്‍ വ്യക്തയ്ക്കുവേണ്ടിയാണ് ഫോര്‍ട്ടുകൊച്ചിയിലെ നാവിക പരിശീലന കേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നത്. ഇവിടെ പരിശീലനം നടത്തുന്ന തോക്കിലേതല്ല ബുള്ളറ്റെങ്കില്‍ മറ്റ് സാധ്യതകള്‍ പരിശോധിക്കാനാണ് തീരുമാനം. കഴിഞ്ഞ ബുധനാഴ്ചയാണ് മത്സ്യത്തൊഴിലാളിക്ക് കടലില്‍വെച്ച് വെടിയേറ്റത്. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് പരിക്കേറ്റത്. അപകടത്തില്‍ സെബാസ്റ്റ്യന്റെ പരിക്ക് ഗുരുതരമല്ല. കാതില്‍ അഞ്ച് തുന്നലുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: