ചെന്നൈ : അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന് ചെന്നൈയിലെത്തി കണ്ടു. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും ഉണ്ട്. ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് പകല്‍ മുഴുവന്‍ പിണറായി വിജയന് ചെന്നൈയില്‍ തങ്ങും അതിനുശേഷം കേരളത്തിലേക്ക് മടങ്ങും. സിപിഎം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ ചികിത്സക്കായി ഓഗസ്റ്റ് 29നാണ് എയര്‍ ആംബുലന്‍സില്‍ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോടിയേരി ബാലകൃഷ്ണനെ മന്ത്രി എം.ബി. രാജേഷും എം.എ. ബേബിയും സന്ദര്‍ശിച്ചിരുന്നു. ബന്ധുക്കളും അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും കോടിയേരിക്ക് ഒപ്പമുണ്ട്.
ഗ്രെയിംസ് റോഡിലെ പ്രധാന ബ്ലോക്കിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സയുടെ ഭാഗമായി തെയ്നാംപേട്ടിലെ അപ്പോളോ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിച്ച് സ്കാനിംഗ് അടക്കമുള്ള പരിശോധനകള്‍ നടത്തിയിരുന്നു. അമേരിക്കയില്‍ കോടിയേരിയെ ചികിത്സിച്ച ഡോക്ടര്‍മാരുമായി കൂടിയാലോചിച്ചാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: