ആലപ്പുഴ: പ്രത്യയശാസ്ത്ര കടുംപിടിത്തമില്ല, പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അവസാന വാക്കായി. എതിര്‍ശബ്ദങ്ങളില്ലാതെ ഭരണത്തെയും പാര്‍ട്ടി നേതൃത്വത്തെയും പുകഴ്ത്തല്‍ മാത്രമായി പ്രതിനിധി സഖാക്കളുടെ ജോലി. ഇടയ്ക്കുണ്ടാകുന്ന അപശബ്ദങ്ങള്‍ക്ക് പിന്തുണയില്ല. ആഘോഷപൂര്‍വമാണ് സിപിഎം സമ്മേളനം.
കണ്ണൂര്‍ ലോബിയെ മുഖാമുഖം നിന്ന് എക്കാലവും എതിര്‍ത്ത ആലപ്പുഴയിലെ മുതിര്‍ന്ന സഖാക്കള്‍ ഒഴിവാക്കപ്പെടുന്നു. വി.എസ്. അച്യൂതാനന്ദന് അപ്രസക്തനാകുകയും, ജി. സുധാകരന്റെ ഭാവി പിണറായിയുടെ ഔദാര്യത്തിലാകുകയും ചെയ്തതോടെ വിമര്‍ശനവും, സ്വയംവിമര്‍ശനവും എന്ന കമ്മ്യൂണിസ്റ്റ് സമ്മേളന രീതികള്‍ പോലും അസ്തമിച്ചു.
2015ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സ്ഥാപക നേതാവ് വി.എസ്. അച്യുതാനന്ദനെ വേദിയില്‍ ഇരുത്തി അവഹേളിക്കുകയായിരുന്നു. കൊറിയന്‍ മോഡല്‍ ശിക്ഷ വരെ വിഎസിന് നല്‍കണമെന്ന് പുതുതലമുറ സഖാക്കള്‍ ആവശ്യപ്പെട്ട് അപമാനിച്ചതോടെ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നു. കഴിഞ്ഞ തൃശ്ശൂര്‍ സമ്മേളനത്തില്‍ കാഴ്ചക്കാരനാക്കി ഒതുക്കി. ഇത്തവണ വിഎസിന്റെ ചിത്രത്തിന് പോലും അയിത്തം കല്പ്പിച്ചു.
ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങള്‍ സംസ്ഥാന സമ്മേളനത്തിലും ആവര്‍ത്തിക്കുമെന്ന് വ്യക്തമായതോടെയാണ് ഒരു കാലത്ത് വിഎസിനെതിരായി കണ്ണൂര്‍ലോബിയുടെ കുന്തമുനയായി പ്രവര്‍ത്തിച്ച ജി. സുധാകരന് സംസ്ഥാന സമിതിയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് പിണറായിക്കും കോടിയേരിക്കും കത്ത് നല്‍കിയത്.
സംസ്ഥാന സമിതിയില്‍ 75 വയസെന്ന പ്രായപരിധി കര്‍ശനമാക്കുമെന്ന തീരുമാനത്തിനിടെ 75 വയസ്സുള്ള ജി. സുധാകരന് ഇളവു ലഭിക്കുമെന്ന് അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് കത്ത് നല്‍കിയത്. എന്നാല്‍ സമ്മേളനത്തിന് കൊടി ഉയര്‍ന്ന ദിവസം തന്നെ സുധാകരന് കത്ത് നല്‍കിയത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കി മറുപക്ഷം വിവാദമാക്കി.
സംസ്ഥന സമ്മേളനത്തില്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സുധാകരനെതിരായ അച്ചടക്ക നടപടിയും പരാമര്‍ശിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സുധാകരന് നേതൃപരമായ പങ്ക് വഹിച്ചില്ലെന്നാണ് കുറ്റപ്പെടുത്തല്‍. സുധാകരന്റെ തെറ്റ് പാര്‍ട്ടി തിരുത്തി. അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുധാകരനെതിരായ പരസ്യശാസന നടപടിയെക്കുറിച്ചാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ പിണറായിയുടെ ഔദാര്യത്തില്‍ സംസ്ഥാന സമിതിയില്‍ പ്രത്യേക ഇളവു നല്കി നിലനിര്‍ത്തുകയോ, ക്ഷണിതാവാക്കുകയോ ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ഏതായാലും നിശബ്ദനാകുകയെന്നതാണ് സുധാകരനുള്ള സന്ദേശം. ഇതിനിടെ പാര്‍ട്ടി മുഖപത്രത്തിന്റെ ചുമതലയിലേക്ക് സുധാകരന് എത്തുമെന്നും വാദമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: