ന്യൂദല്‍ഹി : ഉക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് ഇടപെടലുകള്‍ നടത്തണമെന്നാവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്. വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതിന് റഷ്യന്‍ നേതൃത്വവുമായി ചര്‍ച്ച നടത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
റഷ്യ വഴി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഇന്ത്യയില്‍ എത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തിയിരുന്നു. അതിനു പിന്നാലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതിര്‍ത്തി കടക്കാന്‍ സുരക്ഷയൊരുക്കാന്‍ സഹായിക്കാമെന്ന് റഷ്യ ഇന്ത്യയ്ക്ക് വാക്കും നല്‍കിയിട്ടുണ്ട്. അതിനു പിന്നാലെയാണ് മുഖ്യമന്ത്രി കത്തയച്ചത്.
ഇത് കൂടാതെ റെഡ്ക്രോസ് ഉള്‍പ്പെടെയുള്ള സന്നദ്ധസംഘടനകളെ ഉപയോഗിച്ച് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ അടിയന്തര നടപടിയെടുക്കണം. ഖാര്‍കീവ്, സുമി നഗരങ്ങളില്‍ രൂക്ഷമായ ഷെല്ലാക്രമണവും ബോംബാക്രമണവും നടക്കുകയാണെന്നും എന്ത് ചെയ്യണമെന്ന് വ്യക്തമായ നിര്‍ദ്ദേശമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ അപകട സാധ്യതയുള്ള പടിഞ്ഞാറോട്ട് പലായനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
ഓപ്പറേഷന് ഗംഗയുടെ ഭാഗമായി ഇതിനകം 244 മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചിട്ടുണ്ട്. കൂടുതല്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതിനായി വ്യോമസേനയും രക്ഷാ പ്രവര്‍ത്തനം നടത്തി വരികയാണ്. കീവില്‍ നിന്നും എല്ലാ ഇന്ത്യാക്കാരേയും ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചിട്ടുണ്ട്.
എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരികെ എത്തിക്കുമെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് അറിയിച്ചുു. സ്വകാര്യ വിമാനങ്ങളും വ്യോമസേനാവിമാനങ്ങളും ദൗത്യത്തിന്റെ ഭാഗമാണ് ഓരോ വ്യക്തിയെയും സുരക്ഷിതമായി വീട്ടിലെത്തിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.
അതേസമയം ഉക്രൈയിനില്‍ നിന്ന് ദല്‍ഹിയില്‍ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ആദ്യ വിമാനം രാവിലെ 9.30ന് ദല്‍ഹിയില്‍ നിന്നും തിരിക്കും. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ദല്‍ഹിയില്‍ നിന്ന് പുറപ്പെടും. കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍കോട്ടേക്കും ബസ് സര്‍വീസുണ്ടാകും. കൊച്ചിയില്‍ എത്തുന്നവരെ സ്വീകരിക്കാന്‍ വനിതകളടക്കമള്ള നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്കയുടെ പ്രത്യേക ടീമുകള്‍ പ്രവര്‍ത്തനനിരതമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: