ഏകാദശീവ്രതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു കഥ പറയാം. പത്മപുരാണത്തിലാണ് ഈ കഥയുള്ളത്. പണ്ട് പുണ്ഡരീമുഖന് എന്നൊരു സര്പ്പരാജാവുണ്ടായിരുന്നു. അദ്ദേഹം നാഗപുരത്താണ് വസിച്ചിരുന്നത്. ഗന്ധര്വന്മാരുടെയും കിന്നരന്മാരുടെയും അപ്സരസ്സുകളുടെയും വാസകേന്ദ്രമായിരുന്നു അവിടം.
ലളിത എന്ന സുന്ദരിയായ ഗന്ധര്‍വ സ്ത്രീ ലളിതന്‍ എന്ന സുന്ദരനായ ഗന്ധര്വനുമായി അനുരാഗത്തിലായി. പാട്ടുകാരനായ ലളിതന്‍ പുണ്ഡരീമുഖന്റെ ആസ്ഥാനത്ത് പാട്ടുകച്ചേരിക്ക് ക്ഷണിക്കപ്പെട്ടു. സദസ്സില്‍ തന്റെ കാമുകിയുണ്ടോയെന്ന് പാട്ടിനിടയില്‍ തിരഞ്ഞ ലളിതന്‍ താളവും രാഗവും ഇടയ്ക്ക് നഷ്ടപ്പെട്ടു.
പാട്ടിലെ തെറ്റുകുറ്റങ്ങള്‍ കണ്ടുപിടിച്ച കര്ക്കിടകന് എന്ന നാഗത്തലവന് വിവരങ്ങള്‍ രാജാവിനെ ധരിപ്പിച്ചു.
പുണ്ഡരീമുഖന് ലളിതനെ ശപിച്ചു; ‘നീ മനുഷ്യഭോജിയായ രാക്ഷസനാകട്ടെ’. അതോടെ ലളിതന്‍ വികൃത രാക്ഷസനായി. കാമുകനെ കണ്ട ലളിത വളരെ ദുഃഖിച്ചു. അവന് പോയ വഴിയിലെല്ലാം അവളും പോയി. യാത്രയില്‍ ഒരു വനത്തില്‍ വെച്ച് ഒരു മുനിയെ കണ്ടു. ദുഃഖങ്ങളെല്ലാം അദ്ദേഹത്തെ ധരിപ്പിച്ചു. മുനിയുടെ നിര്‍ദ്ദേശമനുസരിച്ച് ലളിത ഏകാദശീ വ്രതം നോറ്റു. ലളിതന്‍ ക്രമേണ സുന്ദരനായ ഗന്ധര്വനായിത്തീര്ന്നു. അവര്‍ സന്തോഷത്തോടെ അവരുടെ ലോകത്തേക്ക് പോയി. ഏകാദശീ വ്രതമാഹാത്മ്യമാണ് ഇവിടെ വ്യക്തമാകുന്നത്.
സമ്പാദകന്‍: ദിവാകരന് നായര്‍ കുന്നപ്പള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: