തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ സ്കൂളിലേക്ക് എത്തി. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ സ്കൂളിലേക്ക് എത്തിയത്. കൊറോണ വൈറസ് ഭീതിയുള്ളതിനാല്‍ പൊതുപരീക്ഷ നടക്കുന്ന പത്ത്, പ്ലസ്ടു ക്ലാസുകളിലെ കുട്ടികളെ 50 ശതമാനം വരെയുള്ള ബാച്ചുകളാക്കിയാണ് സ്കൂളുകളില്‍ പഠനം നടത്തുക. മാര്‍ച്ച് 17 മുതല്‍ 30 വരെ നടക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് വേണ്ടിയുള്ള സംശയനിവാരണത്തിനും മറ്റുമായാണ് സ്കൂളുകള്‍ തുറക്കുന്നത്. പൊതുവിദ്യാഭ്യാസ, ആരോഗ്യവകുപ്പുകള്‍ ഇറക്കിയ മാര്‍ഗരേഖയും ആരോഗ്യസുരക്ഷ മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചാകും സ്കൂളുകള്‍ പ്രവര്‍ത്തിക്കുക.
ആദ്യ ആഴ്ചയില്‍ പരമാവധി മൂന്ന് മണിക്കൂര്‍ ആയിരിക്കും ഒരുദിവസത്തെ അധ്യയനം. രക്ഷിതാക്കളുടെ അനുമതിയോടെയായിരിക്കണം കുട്ടികള്‍ സ്കൂളില്‍ എത്തേണ്ടത്. ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ അകലം പാലിച്ചായിരിക്കണം ഇരിക്കേണ്ടത്. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. സ്കൂളില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. ഇവ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചത്. മാര്‍ച്ച് 16 വരെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളുകളില്‍ കുട്ടികള്‍ക്ക് അധ്യാപകരുടെ സേവനം ലഭ്യമാകും. പൊതുപരീക്ഷയ്ക്ക് മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് മാതൃക ചോദ്യപേപ്പര്‍ പരിചയപ്പെടുത്തുകയും മാതൃക പരീക്ഷ നടത്തുകയും ചെയ്യും.
ഡിജിറ്റല്‍ ക്ലാസുകളിലെയും നേരിട്ടുള്ള ക്ലാസുകളിലെയും ക്ലാസ് പരീക്ഷകളിലെയും വിദ്യാര്‍ത്ഥികളുടെ പ്രകടനം വിലയിരുത്തിയായിരിക്കും നിരന്തര മൂല്യനിര്‍ണയം. മാര്‍ച്ച് 30ന് പരീക്ഷ കഴിഞ്ഞ് ഒരാഴ്ചയുടെ ഇടവേളയിലായിരിക്കും പ്രായോഗിക പരീക്ഷ നടത്തുക. മറ്റ് ക്ലാസുകളിലെ കുട്ടികളെ സ്കൂളുകളിലെത്തിക്കുന്നതില് സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
അതേസമയം കൊവിഡ് പ്രസിസന്ധിക്കിടയിലും പൊതുവിദ്യാലയങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ ഇത്തവണ പ്രവേശനം നേടി. ഒന്നാം ക്ലാസില്‍ മാത്രം 8170 കുട്ടികള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലായി പ്രവേശനം നേടിയതായാണ് കണക്ക്. അഞ്ചാം ക്ലാസിലാണ് കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 43789 കുട്ടികള്‍ അധികം. എന്നാല്‍ അണ് എയ്ഡഡ് വിദ്യാലയങ്ങളില്‍ പുതുതായി ചേര്‍ന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: