തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെതിരെ സ്വപ്ന സുരേഷില്‍നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇഡി) നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ഒപ്പം മുഖ്യമന്ത്രിയുടെ ഓഫിസിലെ കൂടുതല്‍ പേരുടെ പങ്കിനെക്കുറിച്ചു ഇഡിക്ക് മൊഴി നല്കി.
സ്വപ്നയില്‍നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ ചുറ്റിപ്പറ്റി കൂടുതല്‍ അന്വേഷണം ഇഡി നടത്തിയേക്കും. ചൊവ്വാഴ്ച ജയിലില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് അന്വേഷണത്തിന് കൂടുതല്‍ സഹായകമാകുന്ന വിവരങ്ങള്‍ സ്വപ്നയില്‍നിന്ന് ലഭിച്ചത്. കോടതിക്ക് നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ പരാമര്‍ശിച്ചിട്ടുള്ളത്.
ശിവശങ്കറിനെക്കൂടാതെ, മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റുചിലര്‍ക്കും കള്ളക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് മൊഴിയില്‍ പറയുന്നു. ശിവശങ്കര്‍ അറിഞ്ഞാണ് താന്‍ കൈക്കൂലി കൈപ്പറ്റിയതെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഒരുകോടി രൂപ ലോക്കറില്‍ സൂക്ഷിച്ചതെന്നും സ്വപ്ന ഇഡിയോട് പറഞ്ഞു. സര്‍ക്കാരിന്റെ വന്‍ പദ്ധതികളായ കെ ഫോണിലും ലൈഫ് മിഷനിലും കൂടുതല്‍ കരാറുകള്‍ യുണിടാക് ഉടമ സന്തോഷ് ഈപ്പന് വാഗ്ദാനം ചെയ്തെന്നും ഇഡിയുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ശിവശങ്കറിനെ കൊച്ചി ഇഡി ഓഫീസിലും സ്വപ്ന സുരേഷിനെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലുമാണ് ഇന്നലെ ഒരേ സമയം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനിടെ കിട്ടിയ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ അപ്പപ്പോള്‍ പരസ്പരം കൈമാറിയായിരുന്നു കേസില്‍ മൂന്നാം പ്രതിയാണ് ശിവശങ്കര്‍. ഇഡിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്താനുള്ള സാധ്യത നിലനില്ക്കുന്നു.
ശിവശങ്കര്‍ ഇഡിക്കു നല്കിയ മൊഴികളില്‍ സിബിഐയും എന്‍ഐഎയും അന്വേഷിക്കുന്ന കേസുകളുമായും ബന്ധപ്പെട്ട വിവരങ്ങളുണ്ട്. ഇന്നു കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ ഒരു ദിവസം കൂടി ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: