അടിമാലി: അടിമാലി കത്തിപ്പാറ ഒഴുകാസിറ്റിയില്‍ ജനവാസമേഖലയോട് ചേര്‍ന്ന് പെരുമ്പാമ്പിനെ കണ്ടെത്തി. ഒഴുകാസിറ്റി വാച്ചിലമ്പ്മാലിയില് സുരേഷ് ലാലിന്റെ വീടിന് സമീപത്തായാണ് രാവിലെ 8.30ഓടെ പെരുമ്പാമ്പിനെ കണ്ടെത്തിയത്.
വീടിന് സമീപത്തായുള്ള പനയുടെ മുകളില്‍ നിലയുറപ്പിച്ചിരുന്ന പെരുമ്പാമ്പ് പിന്നീട് ഏറെ ഉയരമുള്ള സമീപത്തെ മറ്റൊരു മരത്തിലേക്ക് ഇഴഞ്ഞ് കയറി. ആദ്യം പെരുമ്പാമ്പാണെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും പിന്നീട് സമീപവാസികള്‍ എത്തി പെരുമ്പാമ്പാണെന്ന് ഉറപ്പിച്ചതോടെ വിവരം വനം വകുപ്പുദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തതായി സുരേഷ് ലാല്‍ പറഞ്ഞു.
വിവരമറിഞ്ഞ് പനംകുട്ടി ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ. ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. പാറക്കെട്ടുകള്‍ നിറഞ്ഞ് ദുര്‍ഘടമായ പ്രദേശത്ത് ഏറെ ഉയരത്തില്‍ നില്ക്കുന്ന മരമായതിനാല്‍ മരത്തിന് മുകളില്‍ കയറി പാമ്പിനെ വരുതിയിലാക്കുക വനംവകുപ്പുദ്യോഗസ്ഥരെ സംബന്ധിച്ച് ഏറെ ദുഷ്ക്കരമായ ജോലിയാണ്.
താഴേക്കെത്തിയാല്‍ പാമ്പിനെ വരുതിയിലാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളതായി വനം വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.
വനംവകുപ്പുദ്യോഗസ്ഥര്‍ വൈകിയും മരത്തിന് മുകളില്‍ നിലയുറപ്പിച്ചിട്ടുള്ള പാമ്പിന്റെ ചലനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: