പൗരത്വ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെങ്കിലും, പൗരത്വ നിയമ ഭേദഗതി ആവശ്യമായി വന്ന സാഹചര്യം ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യവുമായി മാത്രം ചേര്‍ത്തു വായിക്കുമ്പോള്‍ കിട്ടുന്നത് ഏകപക്ഷീയവും ഭാഗികവുമായ ഒരു ചിത്രമായിരിക്കും. ഓരോരുത്തരുടെയും രാഷ്ട്രീയ നിലപാടുകള്‍ക്കനുസരിച്ച് ഈ ചിത്രത്തിന് നിറഭേദങ്ങളുണ്ടായിരിക്കും. ഇത്തരം നിറഭേദങ്ങളും നിഴല്‍ യുദ്ധങ്ങളും രാജ്യത്തിനോ ജനങ്ങള്‍ക്കോ എന്തു ഗുണംചെയ്യും എന്നതിനെക്കാള്‍, രാഷ്ട്രീയമായി എന്തുലാഭമുണ്ടാക്കും എന്ന ചിന്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ശക്തിപ്പെട്ടുവരുന്നു. രാജ്യതാല്പര്യങ്ങളുമായി ഒത്തുപോകുന്നിടത്തോളം അതില്‍ തെറ്റുപറയാനുമാവില്ല.
കുടിയേറ്റം, അഭയാര്‍ത്ഥി പ്രവാഹം, രാഷ്ട്രീയവും മതപരവുമായ കരണങ്ങളാലുള്ള പലായനങ്ങള്‍ എന്നിവ ലോകത്തിന്റെ പലഭാഗത്തും നടക്കുന്നുണ്ട്. സാഹചര്യങ്ങളുടെ സമ്മര്‍ദംകൊണ്ടും, കൂടുതല്‍ മെച്ചമായ സാഹചര്യങ്ങള്‍ തേടിയും വ്യക്തിപരമായ കാരണങ്ങള്‍ക്കൊണ്ടും കുടിയേറ്റം നടക്കുന്നുണ്ട്. ആഗോളതലത്തില്‍ത്തന്നെ ആസൂത്രണം ചെയ്യപ്പെടുന്നതും വ്യക്തമായ അജണ്ടകളോടുകൂടിയതുമായ കുടിയേറ്റങ്ങളുണ്ട്. കുടിയേറ്റം മതപരവും രാഷ്ട്രീയവുമായ കടമയായി കരുതുന്നവരുണ്ട്. ആഗോളതലത്തില്‍ നടക്കുന്ന കുടിയേറ്റങ്ങളില്‍, അതിന്റെ കാരണംകൊണ്ടും ലക്ഷ്യംകൊണ്ടും സവിശേഷതയുള്ളതാണ് ‘ഹിജ്റ’ അഥവ ഉപേക്ഷിച്ചുപോകല്‍. ഇതിനു മതപരമായ ലക്ഷ്യങ്ങളോടൊപ്പം രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ടായിരുന്നതായി ലോകരാഷ്ട്രങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ഇന്നും, മത പ്രചാരണത്തിനും മതരാഷ്ട്ര സ്ഥാപനത്തിനുമുള്ള വ്യക്തിപരവും സാമൂഹികവുമായ കടമ എന്ന നിലയില്‍ ഇത്തരം പലായനങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുന്നുണ്ടാവാം.
ഏതെങ്കിലും ഒരു രാഷ്ട്രീയ ബുദ്ധികേന്ദ്രത്തിന്റെയോ വ്യക്തികളുടെയോ പ്രവര്‍ത്തനം എന്നതിനേക്കാള്‍ ലോകമാകെ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ‘പൊളിറ്റിക്കല്‍ ഇസ്ലാം’ എന്ന റാഡിക്കല്‍ മൂവ്മെന്റിന്റെയും അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക രാഷ്ട്രീയ ശക്തികളുടെയും സമ്മിശ്ര പ്രവര്‍ത്തനഫലവുമാണിത് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഈ യാഥാര്‍ഥ്യവുമായി ബന്ധപ്പെടുത്തി മാത്രമേ ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച തര്‍ക്കങ്ങളും ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ കഴിയൂ.
ഇന്ത്യയില്‍ ബിജെപി ഒഴികെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും ആഗോള പൊളിറ്റിക്കല്‍ ഇസ്ലാം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ രാഷ്ട്രീയമായി വിശകലനം ചെയ്യുകയോ വിലയിരുത്തുകയോ അതിനെ രാഷ്ട്രീയമായി എങ്ങിനെ നേരിടണം എന്നു നയപരമായി തീരുമാനിക്കുകയോ വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. ന്യൂനപക്ഷ വോട്ടുബാങ്ക് ലക്ഷ്യംവയ്ക്കുന്ന ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അതിനുള്ള ധൈര്യം ഉടനെയെങ്ങും ഉണ്ടാവുമെന്നും കരുതാനാവില്ല. ഇവിടെയാണ് യഥാര്‍ത്ഥ പ്രശ്നം നിലനില്‍ക്കുന്നത്. ആഗോളതലത്തില്‍ മത-രാഷ്ട്ര ഭീകരതയുമായി ബന്ധപ്പെട്ട പൊളിറ്റിക്കല്‍ ഇസ്ലാമിനെ വേറിട്ടുകാണുന്നതില്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്ട്ടികള്ക്കുണ്ടായ പരാജയം, ഇസ്ലാം ഭീകരതയെ തള്ളിപ്പറയുന്നവര്‍ മുസ്ലിങ്ങളുടെ ശത്രുക്കളാണ് എന്ന കാഴ്ചപ്പാട് വളര്‍ന്നുവരാന്‍ ഇടയാക്കി. ഈ ദുരവസ്ഥയില്‍ ഏറ്റവും പ്രയാസം അനുഭവിക്കേണ്ടിവരുന്നത് ഇന്ത്യയിലെ ദേശസ്നേഹികളായ സാധാരണ മുസ്ലിങ്ങളാണ്.
ഗ്ലോബല്‍ പൊളിറ്റിക്കല്‍ ഇസ്ലാമും മുസ്ലീം ലീഗും ഒന്നല്ല. ഇവരുടെ രാഷ്ട്രീയവും ഒന്നല്ല. എന്നാല്‍ ഗ്ലോബല്‍ പൊളിറ്റിക്കല്‍ ഇസ്ലാമുമായി ബന്ധമുള്ള പൊളിറ്റിക്കല്‍ പ്രസ്ഥാനങ്ങളും പാര്‍ട്ടികളും ഇവിടെ ശക്തിയാര്‍ജ്ജിക്കുന്നുണ്ട്. ഇതു മൂടിവച്ചു പ്രവര്‍ത്തിക്കേണ്ടത് വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍മാത്രം കണ്ണുവച്ചു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ചുമതലയായി അവര്‍ സ്വയം ഏറ്റെടുത്തതാണ് യഥാര്‍ത്ഥത്തില്‍ ബിജെപി രാഷ്ട്രീയത്തെ പൊതുവില്‍ ന്യൂനപക്ഷ വിരുദ്ധമാക്കുന്നത് എന്നതു മറക്കരുത്.
ആഗോളതലത്തില്‍ ശക്തിപ്രാപിക്കുന്ന പൊളിറ്റിക്കല്‍ ഇസ്ലാം എന്ന മനുഷ്യത്വ വിരുദ്ധപ്രസ്ഥാനത്തെ സംബന്ധിക്കുന്ന തിരിച്ചറിവ് ഒഴിവാക്കിക്കൊണ്ട് ലോകത്ത് ഒരിടത്തും ഇനി രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമാവുകയില്ല. ഇവരുടെ രാഷ്ട്രീയ പ്രക്രിയയുടെ പശ്ചാത്തലം ഒഴിവാക്കിക്കൊണ്ട്, ബിജെപിയുടെ ദേശീയ, സാംസ്കാരിക രാഷ്ട്രീയത്തെ വിലയിരുത്തുന്നത് വികലവും ഭാഗീകവും സംഘര്‍ഷഭരിതവുമായിരിക്കും. ആരാണ് യഥാര്‍ത്ഥ രാജ്യസ്നേഹികള്‍, ഭാരത സംസ്കാരത്തിന്റെ യഥാര്‍ത്ഥ പിന്മുറക്കാര് തുടങ്ങിയ അനാവശ്യവും അനാരോഗ്യകരവും അപകടകരവുമായ ചര്‍ച്ചകള്‍ക്കുപകരം, ഇന്ത്യ അഭിമുഖീകരിക്കുന്ന ആഭ്യന്തരവും ബാഹ്യവുമായ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ എന്തെന്നും അതിനുള്ള ശരിയായ പരിഹാരം എന്തെന്നുമുള്ള തുറന്ന സംവാദങ്ങളാണ് ഇന്ന് ആവശ്യം. ഇത്തരം സംവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള രാഷ്ട്രീയ പക്വത ഇവിടത്തെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ടാകണം. ഇന്ത്യക്കാരെല്ലാം തങ്ങള്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയ മൂഢസ്വര്‍ഗങ്ങളിലാണ് കഴിയുന്നതെന്ന മിഥ്യാധാരണ മാറ്റിവയ്ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയണം. രാഷ്ട്രീയ നേതൃത്വം ആരുടെയൊക്കെയോ മുമ്പില്‍ തങ്ങളുടെ ആര്‍ജ്ജവത്വവും അഭിമാനവും അടിയറവച്ചിട്ടില്ല എന്നു തെളിയിക്കണം. ഇരുട്ടത്ത് കരിംപൂച്ചയെ തപ്പുന്ന രാഷ്ട്രീയ കലാപരിപാടി അവസാനിപ്പിക്കണം. ഹിന്ദുത്വതെ എതിര്‍ക്കാനെന്നപേരില്‍ ഇസ്ലാംവത്കരണത്തിന്റെ ഏജന്റുമാരായി മാറിയിട്ടില്ല എന്നു രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തണം. അന്ധമായ ബിജെപി വിരോധം മറ്റു രാഷ്ട്രീയപാര്‍ട്ടികളെ അപ്രസക്തമാക്കുകയേയുള്ളൂ. ബി ജെ പി ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ മെച്ചമായ പരിഹാരമുണ്ട് എന്നു രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് യഥാര്‍ത്ഥത്തില്‍ അവര്‍ ശ്രമിക്കേണ്ടത്. അതിന് ആലോചനയും ഭാവനയും ഇച്ഛാശക്തിയുമുണ്ടാകണം. ഫലരഹിതവും വിപരീത ഫലം ഉളവാക്കുന്നതുമായ വിവാദങ്ങളും കലാപങ്ങളുമല്ല, ജനങ്ങളുടെയും രാജ്യത്തിന്റെയും യഥാര്‍ത്ഥ പ്രശ്നങ്ങളാണ് രാഷ്ട്രീയ വിഷയങ്ങളാവേണ്ടത്. ഇപ്പോള്‍ രാജ്യത്തുനടക്കുന്ന അക്രമാസക്തമായ കലാപ കോലാഹലങ്ങള്‍ കൊണ്ടു വിപരീത ഫലങ്ങളേ ഉണ്ടാകുകയുള്ളൂ എന്ന് ആര്‍ക്കാണ് അറിയാത്തത്? (കെസിബിസി വക്താവാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: