കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനാ അനുഛേദം റദ്ദുചെയ്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസും ഇടതുപക്ഷമുള്‍പ്പെടെയുള്ള ചെറുകക്ഷികളും എതിര്‍ക്കുന്നത് ജനാധിപത്യ ബോധമില്ലായ്മകൊണ്ടും രാജ്യത്തിന്റെ അഖണ്ഡതയോട് പ്രതിബദ്ധതയില്ലാത്തതുകൊണ്ടുമാണ്. ഭരണഘടനയുടെ ആമുഖത്തില്‍ പൗരന്മാര്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതും ഭരണഘടനയുടെ അടിസ്ഥാനഘടകങ്ങളില്‍ ഒന്നായി കണക്കാക്കപ്പെട്ടിട്ടുള്ളതും ആയ തുല്യതക്കുള്ള അവകാശത്തെ ഹനിക്കുന്ന 35(എ) വകുപ്പിനോട് പ്രകടിപ്പിക്കുന്ന പ്രതിബദ്ധത പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് വെളിവാക്കുന്നതാണ്. കാരണം മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍ തിരുകിക്കയറ്റിയ പ്രസ്തുത വകുപ്പ്, സ്ത്രീകളുടെ പൗരസ്വാതന്ത്ര്യത്തിന്മേല് കൈവയ്ക്കുന്നതാണ്. ആ വകുപ്പ് റദ്ദ് ചെയ്യുന്നതിനെ എതിര്‍ക്കുന്നതിലൂടെ, സത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നവരല്ല തങ്ങളെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും സമ്മതിക്കുകയാണ്.
അനുഛേദം 370 ഉള്‍ക്കൊള്ളിച്ചത് താത്ക്കാലിക സൗകര്യത്തിനുവേണ്ടിയായിരുന്നു. അതുകൊണ്ടുതന്നെ അത് റദ്ദ് ചെയ്യാനുള്ള അധികാരം 370 (3) പ്രകാരം രാഷ്ട്രപതിക്കുണ്ട്. അത് ചെയ്യുന്നത് ജമ്മു കശ്മീര്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയുടെ ശുപാര്‍ശയോടെ വേണമെന്നേയുള്ളു. ഇപ്പോള്‍ അവിടെ ഭരണഘടനാ നിര്‍മ്മാണസഭ നിലവിലില്ലാത്തതിനാലും 1956ല്‍ ആ സഭ പിരിച്ചുവിടുന്നതിന് മുന്‍പ് ആര്‍ട്ടിക്കിള്‍ 370ന്റെ താല്‍ക്കാലിക സ്ഥിതി സ്ഥിരപ്പെടുത്തിയിട്ടില്ലാത്തതിനാലും പ്രസ്തുത അനുഛേദം എടുത്തുകളയാന്‍ രാഷ്ട്രപതിയോട് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം. മഹാരാജ ഹരിസിംഗ് ജമ്മു കശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കാനുള്ള ഇന്‍സ്ട്രുമെന്റ് ഓഫ് ആക്സഷന് ഒപ്പ് വച്ചപ്പോള്‍ ആ പ്രദേശത്തിന് ഒരു സവിശേഷ പദവി ആവശ്യപ്പെട്ടിരുന്നില്ല. പിന്നീട് നെഹ്റുവും ഷേക്ക് അബ്ദുള്ളയുമായി നടത്തിയ (ഗൂഢ) ആലോചനയുടെ ഫലം മാത്രമാണ് പ്രത്യേക പദവി നല്‍കാനുള്ള വകുപ്പ്. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് അത് ഉള്‍പ്പെടുത്തിയത്. അതുകൊണ്ട്തന്നെ ആ വകുപ്പുകളുടെ പവിത്രത എത്രയെന്ന് മനസ്സിലാക്കാമല്ലോ. ഈ പ്രത്യേക പദവി, ഫലത്തില്‍ ആ സംസ്ഥാനത്തെ ഭാരതത്തിനോട് താദാത്മ്യം പ്രാപിക്കുന്നതില്നിന്ന് വിലക്കുകയായിരുന്നു. രാഷ്ട്രശരീരത്തിലെ ഒരു മുഴ, സധൈര്യം കീറിമുറിച്ച് കളയാന്‍ ബിജെപിസര്‍ക്കാര്‍ കാണിച്ച ആര്‍ജ്ജവത്തെ അഭിനന്ദിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: