ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മറ്റു ലോകനേതാക്കളില്‍ നിന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യത്യസ്ഥനാക്കുന്നത് എന്താണെന്ന് ലോകം ഒരിക്കല്‍ക്കൂടി കണ്ടറിഞ്ഞ സംഭവമായിരുന്നു മസൂദ് അസര്‍ എന്ന തീവ്രവാദ നേതാവിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചത്. ഇന്ത്യയുടെ നിലപാടാണല്ലോ ലോകം അംഗീകരിച്ചത്. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നാം എവിടെ നില്ക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ ഏതൊരു ഭാരതീയന്റേയും തലനിവര്‍ന്നു തന്നെ നില്ക്കും. വിദേശ സന്ദര്‍ശനങ്ങളുടെ പേരിലെ പരിഹാസങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും വാക്കുകള്‍കൊണ്ടു മറുപടി പറയുന്നതിനു പകരം പ്രവര്‍ത്തിച്ചും അതിനു ഫലമുണ്ടാക്കിയും കാണിച്ചു തരുകയാണ് മോദി. ആഗോള സമൂഹത്തിനു മുന്നില്‍ ഇത്രമാത്രം തലയുയര്‍ത്തി നിന്ന ഒരു ഇന്ത്യയും ഒരു പ്രധാനമന്ത്രിയും ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലെന്ന് തറപ്പിച്ചു പറയാനാവും. നിര്‍ണായക തീരുമാനമെടുക്കാനും ഉറച്ചു നിന്ന് അതു നടപ്പാക്കാനുമുള്ള തന്റേടമാണ് മോദിയെ മോദിയാക്കുന്നത്.
നരേന്ദ്രമോദി ജയിക്കുന്നതും തോല്‍ക്കുന്നതുമല്ല തെരഞ്ഞെടുപ്പിലെ വിഷയം. ജനാധിപത്യത്തിന്റെ വിജയമാണ് ഓരോ ബിജെപി പ്രവര്‍ത്തകന്റെയും തെരഞ്ഞെടുപ്പു വിഷയമെന്നാണു മോദിയുടെ സന്ദേശം. എന്റെയും എന്റെ കുടുംബത്തിന്റെയും എന്റെ ആശ്രീതരുടെയും സുഖവും സൗഖ്യവുമല്ല എന്റെ സഹോദരീ സഹോദരന്മാരായ ഭാരതത്തിലെ 130 കോടി ജനങ്ങളുടെ ക്ഷേമത്തിലും ഐശ്വര്യത്തിലുമാണ് എന്റെ ആനന്ദം കുടികൊള്ളുന്നത് എന്ന് അദ്ദേഹം പറഞ്ഞുകേള്‍ക്കുമ്പോള്‍ സ്കൂളുകളില്‍ ചൊല്ലിപ്പതിഞ്ഞ പ്രതിജ്ഞാവാചകങ്ങളാണ് ഓര്‍മ്മയിലെത്തുന്നത്. പുസ്തക താളുകളില്‍ മാത്രം ഗരിമയോടെ പുലരുന്ന ആ പ്രതിജ്ഞാവാചകം വെറുതെ ചൊല്ലാന്‍ മാത്രമുള്ളതാണ്; അത് പ്രാവര്‍ത്തികമാക്കാനുള്ളതല്ല എന്ന് കഴിഞ്ഞ 60 വര്‍ഷമായി ഭാരതജനത അനുഭവിച്ചറിഞ്ഞു. എന്നാല്‍ അത് സ്കൂള്‍ അസംബ്ലികളില്‍ ചൊല്ലാന്‍ മാത്രമുള്ളതല്ല; ജീവതത്തില്‍ പ്രവര്ത്തികമാക്കാനുമുള്ളതാണെന്ന് നരേന്ദ്രമോദി ഭാരതമണ്ണില്‍ തെളിയിച്ചിരിക്കുന്നു. അധികാരം അമൃതല്ല, സേവനോപാധിയാണ് എന്ന് മുമ്പുതന്നെ അദ്ദേഹം തെളിയിച്ചിരുന്നു. അധികാരം വരികയോ, പോകയോ ചെയ്യട്ടെ. നിസ്വാര്‍ത്ഥതയും നന്മയും ധര്‍മ്മവും എന്നും വിജയിക്കുകതന്നെ ചെയ്യും.
നരേന്ദ്ര മോദി എന്ന ഭരണാധികാരിയുടെ ഏറ്റവും വലിയ ഗുണം അഴിമതിക്കെതിരെയും സാമൂഹികമാറ്റത്തിനു വേണ്ടിയുമുള്ള തീരുമാനങ്ങളിലെ മനോധൈര്യം തന്നെ. ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഒരു രാഷ്ട്രത്തലവനും ചിന്തിക്കാന്‍പോലും മടിക്കുന്ന, ഇന്ത്യയിലെ ഏത് രാഷ്ട്രീയനേതാവും ആലോചിക്കുമ്പോള്‍തന്നെ പേടിച്ച് പേക്കിനാവ് കാണുന്ന ഒരു സാമൂഹ്യ വിപ്ലവമായിരുന്നു നോട്ട് നിരോധനം. ഇന്ത്യയെന്നാല്‍ ഭൂമിശാസ്ത്രപരമായി അതിവിശാലമായ ജനാധിപത്യ രാജ്യമാണ്. വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ സാമൂഹിക ചുറ്റുപാടുകളുള്ള രാജ്യം. നിരുത്തരവാദപരമായ നിലപാടുകള്‍ കൊണ്ട് പൊടിപടലം സൃഷ്ടിക്കുന്ന രാഷ്ട്രീയനേതാക്കളുള്ള രാജ്യം. ഇവിടെ, രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മണ്ഡലങ്ങളില്‍ അനിര്‍വചനീയമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന നോട്ടുനിരോധനം എന്ന സങ്കീര്‍ണ്ണമായ തീരുമാനം നടപ്പിലാക്കി അത് വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞ ആ നേതൃപാടവം അത് ഏതുകാലത്തെയും ഏതുരാജ്യത്തെയും സാമ്പത്തിക സാമൂഹിക വിദ്യാര്‍ത്ഥികള്‍ക്ക് ഗൗരവമായ പഠനത്തിന് നിദാനമായ ഒരു വിഷയമാണ്.
തുടക്കത്തില്‍ എല്ലാ പൗരന്മാര്ക്കും ധനവിനിമയത്തില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നുവെങ്കിലും അതിനേക്കാളൊക്കെ എത്രയോ മടങ്ങ് സ്ഥായിയായ നേട്ടങ്ങള്‍ ആ തീരുമാനം ഓരോ പൗരനും ഉണ്ടായിട്ടുണ്ട്. ഒരുചുവടു പിന്നോട്ടുവച്ച് അടിത്തറ ഭദ്രമാക്കി ആവശ്യമായ ഊര്‍ജ്ജം സംഭരിച്ച് കൃത്യമായ ലക്ഷ്യത്തോടെയുള്ള ആ ചുവട് വയ്പായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള ഇന്ത്യയുടെ സാമ്പത്തിക കുതിപ്പുതന്നെ. മന്‍മോഹന്‍സിംഗ് പഠിച്ച സാമ്പത്തിക ശാസ്ത്രം പഠിക്കാത്തതില്‍ ഭാരതജനത മോദിജിയോട് കടപ്പെട്ടിരിക്കുന്നു. ഒരു യുദ്ധം ജയിക്കുന്നതിനേക്കാള്‍ എത്രയോ ദുര്‍ഘടമായിരുന്നു ലോകംകണ്ട എറ്റവും വലിയ സാമ്പത്തികവിപ്ലവം. ഏട്ടിലെ പശു പുല്ലു തിന്നില്ലായെന്നും പ്രയോഗികതയും വിവേചനബുദ്ധിയും തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഏതു സാമൂഹിക-സാമ്പത്തിക മാറ്റത്തിന്റെയും ആണിക്കല്ലെന്നും മോദിജി ലോകത്തിന് കാണിച്ചുകൊടുത്തു. അത് അഭംഗുരം ഓരോരോ മേഖലകളിലായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: