കൊല്ലം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെയും ആചാര്യന്മാരെയും നമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലത്തെ എന്‍ഡിഎ മഹാറാലിയില്‍ പ്രസംഗം ആരംഭിച്ചത്. കേരളത്തിലെ തീരങ്ങളും സംസ്കാരവും ലോകമെമ്പാടുമുള്ള ജനതയെ ആകര്‍ഷിച്ചിരുന്നു എന്ന മുഖവുരയോടെ തുടങ്ങിയ പ്രധാനമന്ത്രി, കേരളീയരുടെ കഠിനാധ്വാനത്തിന്റെ മഹത്വവും എടുത്തു പറഞ്ഞു.
കേരളീയര്‍ ഭക്തിയും ശക്തിയുമുള്ളവരാണെന്ന് ഓര്‍മിപ്പിച്ച അദ്ദേഹം കേരളത്തിന്റെ സാംസ്കാരിക ആചാര്യന്മാരായ ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരുദേവന്, ചാവറ കുര്യാക്കോസ് അച്ചന്, മന്നത്ത് പദ്മനാഭന്, അയ്യന്‍കാളി, വക്കം അബ്ദുള്‍ഖാദര്‍ മൗലവി, വി.ടി. ഭട്ടതിരിപ്പാട് എന്നിവരെയും അനുസ്മരിച്ചു. മഹാന്മാരായ ഇവരുടെ ജന്മംകൊണ്ടും ചിന്തകൊണ്ടും സമ്പുഷ്ടമായ നാടാണ് കേരളമെന്ന് അദ്ദേഹം അനുസ്മരിച്ചു. മുന്‍പ് രണ്ട് തവണ കൊല്ലത്തെത്തിയ കാര്യവും പ്രസംഗത്തില്‍ സൂചിപ്പിച്ചു.
2015ല്‍ ആര്. ശങ്കര്‍ പ്രതിമ അനാച്ഛാദനം ചെയ്യാനും 2016ല്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെ തുടര്‍ന്നും. പുറ്റിങ്ങല്‍ ദുരന്തം നടന്ന് മണിക്കൂറുകള്‍ക്കകം കൊല്ലത്തെത്തിയത് അനുസ്മരിച്ച അദ്ദേഹം, കേന്ദ്രം കേരളത്തോട് തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഉറപ്പും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: