തിരുവനന്തപുരം : സ്ത്രീധന നിരോധന നിയമം നടപ്പാക്കുന്നതില്‍ കേരളം പൂര്‍ണ്ണപരാജയമെന്ന് ഭരണപരിഷ്കരണ കമ്മീഷന്. വി.എസ്. അച്ചുതാനന്ദന് അധ്യക്ഷനായ കമ്മീഷന് സര്‍ക്കാരിന് അയച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം ഫലപ്രദമായി നടപ്പാക്കണമെങ്കില്‍ നല്‍കുന്നവരെ കുറ്റവാളികളായല്ലാതെ ഇരകളായി കണക്കാക്കണമെന്നും ഇതില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതിനായി ജില്ലാ അടിസ്ഥാനത്തില്‍ സ്ത്രീധന നിരോധന ഓഫീസര്‍മാരെ നിയമിക്കുന്നതിന്റെ സാധ്യത ആരായണമെന്നും കമ്മീഷന് നിര്‍ദ്ദേശിക്കുന്നുണ്ട്. സ്ത്രീധനം നല്കുന്നവരേയും സംസ്ഥാനത്ത് കുറ്റവാളികളായി കണക്കാക്കുന്നതാണ് ഈ നിയമം പരാജയപ്പെടാനുള്ള മുഖ്യ കാരണമെന്നാണ് കണക്കു കുട്ടുന്നത്.
നിലവില്‍ സംസ്ഥാനത്താകെ മൂന്ന് മേഖലാ ഓഫീസര്‍മാരാണ് സ്ഥലത്തുള്ളത്. സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ, ഇതിനായി പ്രേരിപ്പിക്കുകയോ ചെയ്താല്‍ അഞ്ചുവര്‍ഷത്തില്‍ കുറയാതെ തടവും 15,000 രൂപയോ അതിന്റെ മൂല്യമോ പിഴ നല്‍കണമന്നാണ് ശിക്ഷ. വ്യക്തമായ കാരണമുണ്ടെങ്കില്‍ പ്രതികളുടെ ശിക്ഷ കോടതിക്ക് രണ്ടുവര്‍ഷം മുതല്‍ ആറുമാസം വരെ ശിക്ഷ കുറയ്ക്കാവുന്നതാണ്.
സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുട കണക്ക് പ്രകാരം 2008 മുതല്‍ 2017 വരെ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് 233 സ്ത്രീകള്‍ കേരളത്തില്‍ മരിച്ചിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് 49 കേസ് മാത്രമാണ് ഇതുവരെ രജിസറ്റര്‍ ചെയ്തിട്ടുള്ളത്. നല്‍കുന്നവരെ കൂടി കുറ്റവാളിയായി കണക്കാക്കപ്പെടുന്നതിനാലാണ് ഇത്.
1961ലാണ് രാജ്യത്ത് സ്ത്രീധന നിരോധന നിയമം കൊണ്ടുവന്നത്. എന്നാല്‍ ഇതുകൊണ്ട് രാജ്യത്ത് ഒരു മാറ്റവും വരുത്താനായില്ല. അതേസമയം വിവാഹ സമയത്ത് ആവശ്യപ്പെടാതെ കിട്ടുന്ന സമ്മാനമായി സ്ത്രീധനത്തെ വകയിരുത്തുകയാണ് പതിവെന്നും കമ്മീഷന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: