ചണ്ഡീഗഡ്; ഹരിയാന സ്വദേശിയായ കള്ള സന്യാസി രാംപാലിന് ( 67) രണ്ടു കൊലക്കേസുകളില്‍ ജീവപര്യന്തം. ഹിസാര്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ഹിസാറിലെ12 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന സത്ലോക് ആശ്രമത്തില്‍ നിന്ന് 2014ലാണ് ഇയാളെ അറസ്റ്റു ചെയ്തത്.
ഇയാളും 26 അനുയായികളും കുറ്റക്കാരെന്ന് ഈ മാസം 11ന് കോടതികണ്ടെത്തിയിരുന്നു. രണ്ടു കൊലക്കേസുകള്‍, വിശ്വാസികളെ ആശ്രമത്തില്‍ തടഞ്ഞുവച്ചു, അക്രമങ്ങള്‍ അഴിച്ചുവിട്ടു, തുടങ്ങിയവയടക്കം നിരവധി കുറ്റങ്ങളാണ് ഇവര്‍ക്കു മേല്‍ ചുമത്തിയിരുന്നത്.
വലിയ അനുയായി വൃന്ദങ്ങളുള്ള രാംപാലിന്റെ ആശ്രമം ഒരൊറ്റപ്പെട്ട ലോകമായിരുന്നു. ഇവിടെയെത്തുന്ന സ്ത്രീകളെ പീഡിപ്പിക്കുന്നുവെന്ന ആരോപണങ്ങള്‍ അടക്കം ആശ്രമത്തിനെതിരെ ഉയര്‍ന്നിരുന്നു. രാംപാലിന്റെ അനുയായികളായ തങ്ങളുടെ ഭാര്യമാരെ കാണാനില്ലെന്നും അവരെ കൊന്ന് ആശ്രമത്തില്‍ കുഴിച്ചുമൂടിയെന്ന് സംശയമുണ്ടെന്നും കാട്ടി രണ്ടു പേര് പരാതി നല്‍കിയതോടെയാണ് ആശ്രമക്കഥകള്‍ പുറത്തുവന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടു യുവതികളെ കൊന്ന് കുഴിച്ചു മൂടിയെന്ന ആരോപണം ശരിയെന്ന് തെളിഞ്ഞു.
2014 നവംബറിലാണ് ഇയാളെയും കൂട്ടാളികളെയും ഹരിയാന പോലീസ് അറസ്റ്റു ചെയ്തത്. അന്നു മുതല്‍ ഹിസാര്‍ ജില്ലാ ജയിലിലായിരുന്നു. ജയില്‍ പരിസരത്ത് താത്ക്കാലിക കോടതി സ്ഥാപിച്ചായിരുന്നു നാലര വര്‍ഷം നീണ്ട വിചാരണ.
ഇയാളെ അറസ്റ്റു ചെയ്യാന്‍ എത്തിയ പോലീസിന്റെ നേരെ അനുയായികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. പോലീസ് ആശ്രമത്തില്‍ കടന്നു കയറിയാണ് ഇയാളെ അറസ്റ്റു ചെയ്തത്. ആ സമയം നൂറു കണക്കിന് അനുയായികളെ ആശ്രമത്തില്‍ ബന്ദികളാക്കിയാണ് ഇയാള്‍ പോലീസിനെ നേരിടാന്‍ ശ്രമിച്ചത്. തോക്കും മറ്റായുധങ്ങളും ഉപയോഗിച്ച് പോലീസിനെ ആക്രമിക്കുകയും പോലീസ് തിരിച്ചടിക്കുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട അക്രമങ്ങളിലും പോലീസ് വെടിവയ്പ്പിലും ആറു പേരാണ് കൊല്ലപ്പെട്ടത്. അനവധി പേര്‍ക്ക് പരിക്കേറ്റു. ഭക്ത കവിയും സന്യാസി വര്യനുമായിരുന്ന കബീറിന്റെ പാതയിലുള്ള സന്യാസിയാണ് താനെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. ഹരിയാനയിലെ ഹിസാറിനടുത്തുള്ള ബര്‍വാലയില്‍ സത്ലോക് ആശ്രമം സ്ഥാപിച്ചാണ് ഇയാള്‍ ആെളക്കൂട്ടി തുടങ്ങിയത്. വിഗ്രഹാരാധനയെയും ക്ഷേത്ര ദര്‍ശനത്തെയും എതിര്‍ത്തിരുന്നു.
പഞ്ചാബിലെ സോണിപ്പത്തില്‍ ജനനം. എന്‍ജിനിയറിങ്ങില്‍ ഡിപ്ളോമ എടുത്ത് ഹരിയാന ജലസേചന വകുപ്പില്‍ ജൂണിയന്‍ എന്‍ജിനിയറായി. 96ല്‍ ജോലി രാജിവച്ചു, 99 ല്‍ ആശ്രമം സ്ഥാപിച്ചു. ഭാര്യയും രണ്ടാണ്മക്കളും രണ്ടു പെണ്മക്കളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: