കണ്ണൂര്‍: മുസ്ലീം ലീഗ് നേതാവിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്. കണ്ണൂര്‍ കോര്പ്പറേഷന് കൗണ്‍സിലറും ലീഗ് നേതാവുമായ കെ.പി.എ സലീമിനെതിരെ വനിതാ ലീഗ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് പരാതി നല്‍കിയിരിക്കുന്നത്.
നേതാവ് തന്നോട് ലൈംഗിക ദുരുദ്ദേശ്യത്തോടെ പെരുമാറിയെന്നും ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിച്ചു കുടുംബം തകര്‍ക്കാന്‍ ശ്രമിച്ചു എന്നുമാണ് യുവതിയുടെ പരാതി. ലീഗിന്റെ പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റിക്കാണ് പരാതി നല്‍കിയത്. താന്‍ സലിമിന്റെ ഇംഗിതത്തിന് വഴങ്ങുന്നില്ല എന്ന് കണ്ടപ്പോള്‍ അപവാദ പ്രചാരണം നടത്തിയെന്നും കുടുംബം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്.
വിസമ്മതം അറിയിച്ചിട്ടും അസ്വസ്ഥതയുണ്ടാക്കും വിധം രാത്രിസമയങ്ങളില്‍ പോലും വീട്ടിലെത്തി. ദുരുദ്ദേശ്യപരമായ കാര്യങ്ങള്‍ക്ക് എതിര്‍പ്പ് അറിയിച്ചതോടെ മറ്റു പാര്‍ട്ടിപ്രവര്‍ത്തകരെ ബന്ധപ്പെടുത്തി അപവാദങ്ങള്‍ പ്രചരിപ്പിച്ചെന്നും വനിതാ നേതാവ് ആരോപിക്കുന്നു.
എന്നെക്കുറിച്ചു മോശം കാര്യങ്ങള്‍ പറഞ്ഞു ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിച്ച് ആത്മഹത്യക്കു പ്രേരിപ്പിച്ചു. കുടുംബമായി കഴിയുന്ന എന്നോടു നീചമായി പെരുമാറിയ കൗണ്‍സിലര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്ന് വനിതാ ലീഗ് ജില്ലാ കമ്മിറ്റിക്കും മണ്ഡലം കമ്മിറ്റിക്കും അയച്ച പരാതിയില്‍ പറയുന്നു.
ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരെയുള്ള ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ വിവാദ പീഡന പരാതിക്ക് പിന്നാലെയാണ് മുസ്ലീം ലീഗിലും സമാന പരാതിയുമായി യുവതി രംഗത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: