ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ മനുഷ്യാവകാശ ധ്വംസനത്തെ കുറിച്ചുള്ള ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ടിനെതിരെ കരസേനാ മേധാവി ബിപിന്‍ റാവത്ത്. റിപ്പോര്‍ട്ട് ബാഹ്യപ്രേരണയാലുള്ളതാണെന്നാണ് ബിപിന്‍ റാവത്ത് പ്രതികരിച്ചത്. റിപ്പോര്‍ട്ടിനെ കുറിച്ച് നാം ആശങ്കപ്പെടേണ്ട കാര്യമില്ല. കാരണം ബാഹ്യപ്രേരണയാലുള്ളതാണ്. മനുഷ്യാവകാശം സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യന്‍ സേനയ്ക്കുള്ള റെക്കോഡ് കുറ്റമറ്റതാണ്, കരസേനാ മേധാവി പറഞ്ഞു.
യുഎന്‍ റിപ്പോര്‍ട്ട് പക്ഷാപാതപരവും ബാഹ്യപ്രേരണയാലുമുള്ളതാണെന്ന് ആരോപിച്ച് ഇന്ത്യ നേരത്തെ തന്നെ റിപ്പോര്‍ട്ട് തള്ളിയിരുന്നു. ജൂണ്‍ 14നാണ് കശ്മീരിലെ മനുഷ്യാവകാശ ധ്വംസനങ്ങളുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് വന്നത്. കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളാണ് നടക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഈ സംഭവങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം വേണമെന്നും യു.എന്‍ നിര്‍ദേശിച്ചിരുന്നു.
യുഎന്‍ റിപ്പോര്‍ട്ട് മുന്‍വിധികളോടെ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച വിദേശകാര്യ മന്ത്രാലയം, പരമാധികാരത്തെയും അഖണ്ഡതയേയും ചോദ്യം ചെയ്യുന്നതുമാണെന്ന് പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് ഇന്ത്യയുടെ പരമാധികാരത്തേയും അഖണ്ഡതയേയും ലംഘിക്കുന്നു. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. കൈയേറ്റത്തിലൂടെ പാക്കിസ്ഥാന്് മേധാവിത്വം നടത്തിയിരിക്കുകയാണ്.’ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: