കോഴിക്കോട്: മുസ്ലിം വിദ്യാര്‍ഥിനികളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ഫറൂഖ് കോളജ് അധ്യാപകനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അധ്യാപകനും ഫാമിലി കൗണ്‍സിലറുമായ ജൗഹര്‍ മുനവിറിനെതിരേ കോഴിക്കോട് കൊടുവള്ളി പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന ഫറൂഖ് കോളജ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്.
പെണ്‍കുട്ടികളുടെ മാറിടത്തെ വത്തക്കയോട് ഉപമിച്ചാണ് മുനീര്‍ വിവാദത്തിലായത്. മുസ്ലിം പെണ്‍കുട്ടികള്‍ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല, വത്തക്കയുടെ ചുവപ്പ് കാണിക്കാന്‍ കഷ്ണം മുറിച്ചുവയ്ക്കുന്നതു പോലെ മാറിടം കാണിക്കുന്നു എന്നായിരുന്നു മുനവിറിന്റെ വിവാദപ്രസംഗം. ഭൂരിപക്ഷവും മുസ്ലിം പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളജില്‍ അവരുടെ വസ്ത്ര ധാരണം മത ശാസനകള്‍ക്ക് വിരുദ്ധമാണ്. പര്‍ദ്ദ പൊക്കിപ്പിടിച്ച് ലഗിന്‍സും കാണിച്ചാണ് പെണ്‍കുട്ടികള്‍ കാന്പസില് നടക്കുന്നത്. ഇങ്ങനെ വസ്ത്രം ധരിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ഗം ലഭിക്കില്ലെന്നും രക്ഷിതാക്കള്‍ ബോധവത്ക്കരിക്കണമെന്നും ഇയാള്‍ പ്രസംഗത്തില്‍ പറഞ്ഞു.
പ്രസംഗത്തിനെതിരേ വന്‍ പ്രതിഷേധമുയര്‍ന്നതോടെ ജൗഹര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. ഈ മാസം 28 വരെയാണ് അവധി. അവധിയില്‍ പ്രവേശിക്കണമെന്ന് കോളജ് മാനേജ്മെന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജൗഹര്‍ അവധിയില്‍ പ്രവേശിച്ചതെന്നാണു സൂചന. വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് അവധിയെടുത്തതെന്ന് അധ്യാപകന്റെ കുടുംബം അറിയിച്ചു.
വിവാദത്തെ തുടര്‍ന്ന് മുനവിര്‍ ഒളിവിലാണ്. കോളജ് മാനേജ്മെന്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇയാള്‍ പൊതുഇടങ്ങളില്‍നിന്ന് മാറി നില്‍ക്കുന്നതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: