കോട്ടയം: രാജ്യത്ത് വില്‍ക്കുന്ന 10 കുപ്പിവെള്ളത്തില്‍ മൂന്നെണ്ണമെങ്കിലും മലിനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന പ്രഹസനമാകുന്നു.
നാടും നഗരവും മഞ്ഞപ്പിത്ത ഭീഷണിയിലായിട്ടും കാര്യമായ പരിശോധനയ്ക്ക് വകുപ്പ് തയ്യാറായിട്ടില്ല.ജില്ലയില്‍ മാന്നാനം, കടുത്തുരുത്തി, കുറവിലങ്ങാട് മേഖലകളിലായി നൂറോളം പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. മോശം കുടിവെള്ളമാണ് രോഗമുണ്ടാക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം. രോഗബാധയുണ്ടായ സ്ഥാലങ്ങളിലെ കുടിവെള്ളം ശേഖരിച്ച് ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഓഫീസുകളിലും പൊതുയിടങ്ങളിലും വയ്ക്കുന്ന 20 ലിറ്റര്‍ കുപ്പിവെള്ളം ഒട്ടും യോഗ്യമല്ലെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം തന്നെ പറയുന്നു.
താപനില ഉയര്‍ന്നതോടെ കുപ്പി വെള്ളത്തിന്റെ ആവശ്യം കൂടി. ഇത് മുന്നില്‍ കണ്ട് നിര്‍മ്മാണ കമ്പനികള്‍ ഉല്പാദനം കൂട്ടിയിട്ടുണ്ട്. എന്നാല്‍ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തിന്റെ പരിശോധന മാത്രം നടക്കുന്നില്ല. ഭക്ഷ്യസുരക്ഷ വകുപ്പ് ഉണ്ടെങ്കിലും പരാതിപ്പെട്ടാല്‍ മാത്രം സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കും. തിരുവനന്തപുരം, എറണാകുളം, കോഴീക്കോട് എന്നിവടങ്ങളിലെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ലാബുകളിലാണ് വെള്ളം പരിശോധനയ്ക്ക് അയയ്്ക്കുന്നത്. എന്നാല്‍ പരിശോധന ഫലം കിട്ടണമെങ്കില്‍ 15 ദിവസമെടുക്കും. അപ്പോഴത്തേക്കും കുപ്പിവെള്ളം വിപണിയില്‍ വിറ്റഴിക്കപ്പെടും. കോട്ടയം ജില്ലയില്‍ നിന്നുള്ള സാമ്പിള്‍ എറണാകുളത്താണ് പരിശോധിക്കുന്നത്. 20 ലിറ്റര്‍ കുപ്പിവെള്ളത്തില്‍ പ്രധാന കമ്പനികളുടെ ലേബല്‍ ഒട്ടിച്ചാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ ആധുനിക ശുദ്ധീകരണ പ്ലാന്റില്‍ ശുദ്ധീകരിച്ചെടുത്ത വെള്ളം വിതരണം ചെയ്യും. പിന്നീട് പ്രാദേശികമായി ലഭിക്കുന്ന വെള്ളമാണ് കൊടുക്കുന്നത്. ആവശ്യം കൂടുംതോറും ഗുണനിലവാരവും കുറയും. ഐസിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. കുപ്പിവെള്ളം പോലെ നിശ്ചിത മാനദണ്ഡങ്ങള്‍ ഐസിനും വേണം.
എന്നാല്‍ നിര്‍മ്മാതാക്കള്‍ ഇതൊന്നും പാലിക്കാറില്ല. കച്ചവടക്കാര്‍ മീനിലും മറ്റ് ഉപയോഗിക്കുന്ന ഐസ് വരെ പഴച്ചാറുകളിലും വെളളത്തിലും ഉപയോഗിക്കുന്നുണ്ടെന്നാണ് ആരോപണം.
അതേ സമയം കേന്ദ്ര സര്‍ക്കാറിന്റെ കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ക്കശമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രത്യേക പരിശോധന സ്ക്വാഡുകളെ ഇതിനായി നിയോഗിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: