ആധുനിക ശാസ്ത്രമേഖലയിലെ തിളക്കമാര്‍ന്ന താരമായ പ്രൊഫസര്‍ സ്റ്റീഫന്‍ ഹോക്കിങ്കേംബ്രിഡ്ജിലെ സ്വവസതിയില്‍വച്ച് എഴുപത്തിയാറാമത്തെ വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ രണ്ടുവര്‍ഷത്തെ ആയുസ്സ് മാത്രം ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ വിധി മറ്റൊന്നായിരുന്നു ഹോക്കിങ്ങിന് കരുതിവച്ചത്. വൈദ്യശാസ്ത്രത്തിലെ അത്ഭുതമായ ഹോക്കിങ്ങിന്റെ ശാസ്ത്രപഠനങ്ങളും ജീവിതവും വരുംകാലങ്ങളില്‍ കാലദേശങ്ങള്‍ക്ക് അതീതമായ കോടാനുകോടി ഹൃദയങ്ങളില്‍ വഴികാട്ടിയായി നിലനില്ക്കും. പ്രപഞ്ചത്തെ സംബന്ധിക്കുന്ന അടിസ്ഥാന നിയമങ്ങള്‍ ഉരുത്തിരിയിച്ച ഈ മനസ്സിന്റെ ഉള്‍ക്കാഴ്ച ഭാവിയിലും നിരവധി മനസ്സുകള്‍ക്ക് ഉത്തേജനം പകരുന്നതായിരിക്കും എന്നതിന് സംശയമില്ല.
മനുഷ്യശരീരത്തെ ആകെ തളര്‍ത്തിയ മാറാരോഗത്തിന്റെ കൈപ്പിടിയിലായിട്ടും സ്വതഃസിദ്ധമായ നര്‍മ്മചാതുര്യവും ശുഭാപ്തിവിശ്വാസവും പ്രകടിപ്പിച്ചിരുന്ന ഹോക്കിങ് തന്റെ കമ്പ്യൂട്ടറധിഷ്ഠിത ശബ്ദത്തിലൂടെ ബാഹ്യലോകവുമായി സംവദിച്ചിരുന്നു എന്ന യാഥാര്‍ത്ഥ്യം മനുഷ്യമനസ്സിന്റെ നിസ്സീമമായ സാധ്യതകള്‍ക്ക് മികച്ച ഉദാഹരണമാണ്.
1963-ല്‍ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ പ്രത്യക്ഷമായ എഎല്‍എസ് (Amyotro pic Lacteral Selerosis)- എന്ന രോഗത്തെ ധൈര്യപൂര്‍വം നേരിട്ട ഹോക്കിങ് ഇങ്ങനെ പറയുകയുണ്ടായി: ”ഞാന്‍ മരണത്തെ ഭയപ്പെടുന്നില്ല. എന്നാല്‍ മരിക്കാന്‍ ധൃതിയുമില്ല. കാരണം അതിനുമുന്‍പ് നിരവധി കാര്യങ്ങള്‍ എനിക്ക് ചെയ്തുതീര്‍ക്കേണ്ടതായിട്ടുണ്ട്.” ഇപ്രകാരം സ്വന്തം മനസ്സിനെ ബോധ്യപ്പെടുത്തിക്കൊണ്ട് ജീവിച്ച ഹോക്കിങ്ങിന്റെ കഥ അത്ഭുതം സൃഷ്ടിക്കുന്നതാണ്. എന്താണ് എഎല്‍എസ് എന്ന രോഗത്തിന്റെ പ്രത്യേകത? ഈ അസുഖം സുഷുമ്നാനാഡിയിലേക്ക് സന്ദേശങ്ങള്‍ അയക്കാനുള്ള മസ്തിഷ്കത്തിന്റെ കഴിവ് ഇല്ലാതാക്കുന്നു. തന്മൂലം സുഷുമ്നാനാഡിയില്‍നിന്ന് പേശികളുടെ പ്രവര്‍ത്തനത്തിനാവശ്യമായ സന്ദേശങ്ങളും അവസാനം പേശികളെ നിയന്ത്രിക്കാനുള്ള മസ്തിഷ്കത്തിന്റെ കഴിവും അപ്രത്യക്ഷമാകുന്നു. ഒരു ലക്ഷത്തില്‍ രണ്ട് ശതമാനത്തില്‍ താഴെ മാത്രം ആഗോളതലത്തില്‍ കാണാറുള്ള ഈ രോഗത്തിന് ചികിത്സ ഇപ്പോഴും കണ്ടെത്തിയിട്ടില്ല.
പ്രൊഫസര്‍ സ്റ്റീഫന്‍ വില്യം ഹോക്കിങ് ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡില്‍ 1942 ജനുവരി എട്ടിന് രണ്ടാം ലോകയുദ്ധം കൊടുംപിരിക്കൊള്ളുന്നതിനിടെയാണ് ജനിച്ചത്. ആധുനിക ശാസ്ത്രത്തിന്റെ ജനയിതാവായ, പ്രപഞ്ചശാസ്ത്രത്തിന്റെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്ക് രീതിശാസ്ത്രം സൃഷ്ടിച്ച ഗലീലിയോ മരണമടഞ്ഞ് (ജനുവരി 8, 1642) കൃത്യം 300 വര്‍ഷങ്ങള്‍ക്കുശേഷം ജനിച്ച ഹോക്കിങ്ങിന്റെ ഭാവി പ്രപഞ്ചശാസ്ത്രത്തിന്റെ സങ്കീര്‍ണതയുമായി കെട്ടുപിണഞ്ഞതില്‍ അത്ഭുതമില്ല.
സ്വന്തം കുട്ടികളുടെ സുരക്ഷയും വിദ്യാഭ്യാസവും മുന്നില്‍ കണ്ടുകൊണ്ട് മാതാപിതാക്കള്‍ ഹോക്കിങ്ങിന് എട്ട് വയസ്സുള്ളപ്പോള്‍ ലണ്ടനടുത്ത് സെന്റ് ആല്‍ബേന്‍ എന്ന സ്ഥലത്തേക്ക് താമസം മാറ്റി. പതിനൊത്താമത്തെ വയസ്സില്‍ സെന്റ് ആല്‍ബേന്‍ സ്കൂളിലെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ഓക്സ്ഫോര്‍ഡിലെ യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ഭൗതികശാസ്ത്രത്തില്‍ ഓണേഴ്സ് ബിരുദം സമ്പാദിച്ചു.
പിന്നീട് 1962-ല്‍ കേംബ്രിഡ്ജിലെ അപ്ലൈഡ് മാത്തമാറ്റിക്സ് ആന്‍ഡ് തിയററ്റിക്കല്‍ ഫിസിക്സില്‍ (ഡിഎഎംടിപി) പ്രപഞ്ചശാസ്ത്ര മേഖലയില്‍ ഗവേഷണം തുടങ്ങി. 1965-ല്‍ പ്രപഞ്ചവികാസത്തിന്റെ രഹസ്യത്തിലേക്ക് വെളിച്ചം വീശിയ പഠനത്തിന് സ്റ്റീഫന്‍ ഗവേഷണ ബിരുദം ലഭ്യമായി. 1962-ല്‍ ഗവേഷണം തുടങ്ങിയ കാലത്താണ് സ്റ്റീഫനില്‍ എഎല്‍എസ് അസുഖം തലപൊക്കിയത്. അദ്ധ്യാപകരുടെയും സതീര്‍ത്ഥ്യരുടെയും കലവറയില്ലാത്ത സ്നേഹവും ഉപദേശങ്ങളും സ്റ്റീഫനില്‍ മുന്നോട്ടുള്ള ഗവേഷണ പഠനങ്ങള്‍ക്ക് രാസത്വരകങ്ങളായി ഭവിച്ചു. 1973-ല്‍ ഡിഎഎംപിടിയില് ഗവേഷകനായി സ്ഥാനമേറ്റ സ്റ്റീഫന്‍ 1974-ല്‍ മുപ്പത്തിരണ്ടാം വയസില്‍ റോയല്‍ സൊസൈറ്റി ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടു. 1975-ല്‍ പ്രൊഫസറായി. 1979 മുതല്‍ 2009 വരെ കേംബ്രിഡ്ജിലെ ലുക്കേഷ്യന്‍ പ്രൊഫസറായി മാറിയ കഥ അസാധാരണമാണ്. 1669-ല്‍ ഐസക് ന്യൂട്ടണ്‍ വഹിച്ചിരുന്ന ഈ സ്ഥാനം സ്റ്റീഫനു മുമ്പ് 11 പേര്‍ക്കു മാത്രമാണ് ലഭ്യമായത്. 2009 നു ശേഷം അവിടെ റിസര്‍ച്ച് ഡയറക്ടറായി തുടര്‍ന്നു.
പ്രപഞ്ച ഗതികത്തിന്റെ അടിസ്ഥാന നിയമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സ്റ്റീഫന്‍, ഐന്‍സ്റ്റീന്റെ പൊതു ആപേക്ഷികതാ സിദ്ധാന്തത്തില്‍നിന്നും സ്ഥലകാലത്തിന്റെ തുടക്കം ഒരു മഹാസ്േഫാടനം മൂലമാണെന്നും, പിന്നീട് അതൊരു തമോഗര്‍ത്തമായി അവസാനിക്കുമെന്നും 1970-ല്‍ കണ്ടെത്തി.
ആല്‍ബര്‍ട്സ് ഐന്‍സ്റ്റിനെപ്പോലെ ജനസമ്മതനായി സ്റ്റീഫന്‍ ഹോക്കിങ് മാറിയത് അദ്ദേഹത്തിന്റെ ”എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം” എന്ന ഗ്രന്ഥം പുറത്തുവന്നതോടെയാണ്. കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ ഈ ഗ്രന്ഥത്തിന് 49 ഭാഷകളില്‍ വിവര്‍ത്തനവും ഉണ്ടായി.
”എന്റെ ലക്ഷ്യം വളരെ ലൡതമാണ്. ഈ പ്രപഞ്ചം ഇപ്പോഴത്തെ നിലയിലായതെങ്ങനെ? പ്രപഞ്ചം നിലനില്ക്കുന്നതുതന്നെ എന്തുകൊണ്ട്?” ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ സ്റ്റീഫന്‍ നിരവധി കണ്ടുപിടിത്തങ്ങളാണ് നടത്തിയത്.
1965-ല്‍ തന്റെ കോളെജ് സുഹൃത്തായ ജയ്ന്‍ വൈല്‍ഡിനെ വിവാഹം ചെയ്ത സ്റ്റീഫന്‍ രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലും കൈത്താങ്ങ് നേടിയത് ഭാര്യയില്നിന്നായിരുന്നു. ഒരുകണക്കിന് സ്റ്റീഫന്റെ ജീവിതം കരുപ്പിടിപ്പിച്ചതില്‍ അമൂല്യമായ പങ്കാണ് ജയ്ന്‍ വഹിച്ചത്. പില്ക്കാലത്ത് അവര്‍ തമ്മിലുള്ള അസ്വാരസ്യം വിവാഹ മോചനത്തിലാണ് കലാശിച്ചത്. ഇൗ ബന്ധത്തില്‍ പിറന്ന മൂന്നുകുട്ടികളും (റോബര്‍ട്ട്, ലൂസി, ടിമോത്ത) മൂന്ന് പേരക്കുട്ടികളും അടങ്ങുന്നതായിരുന്നു ഹോക്കിങ് കുടുംബം. 1999 ല്‍ എലീന മേസണ്‍ എന്ന നഴ്സിനെ വിവാഹം ചെയ്തു. ഈ ബന്ധം 11 വര്‍ഷം നീണ്ടു. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ നിര്യാണം ശാസ്ത്ര ലോകത്തിനും പ്രത്യേകിച്ച് പ്രപഞ്ച ശാസ്ത്രത്തിനും തീരാ നഷ്ടമാണ്.
(കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല എമരിറ്റസ് പ്രൊഫസറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: