ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സജിചെറിയാനെ വിജയിപ്പിക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് വി. കോരയെ സ്ഥലംമാറ്റി. ഇത് സംബന്ധിച്ച് ബിജെപി, തെരഞ്ഞെടുപ്പ് കമ്മീഷനും ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.
അനീഷ് വി. കോരയെ കായംകുളത്തേക്കാണ് മാറ്റിയത്. കായംകുളം ഡിവൈഎസ്പി ആര്. ബിനുവിനെ ചെങ്ങന്നൂരിലേക്കും മാറ്റിയിട്ടുണ്ട്. നവമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.ഇതിന്റെ ലംഘനമാണ് ഡിവൈഎസ്പി നടത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സജി ചെറിയാന്റെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. പോസ്റ്റ് വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയും കഴിഞ്ഞ ജനുവരി മുതലുള്ള പോസ്റ്റുകളും അകൗണ്ടില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ സജി ചെറിയാന് ധാരാളം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയാണെന്നും ഇത് ജനങ്ങളിലെത്തിക്കുന്നതിനുവേണ്ടിയാണ് പോസ്റ്റ് ഷെയര്‍ ചെയ്തതെന്ന് ന്യായവുമായി സിപിഎമ്മിനെ തെരഞ്ഞെടുപ്പില്‍ സഹായിക്കുന്ന തരത്തില്‍ ഡിവൈഎസ്പി വീണ്ടും പ്രസ്താവന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: