ന്യൂദൽഹി: ദൽഹിയിൽ യൂബർ ടാക്സി ഡ്രൈവർ യുവതിയെ ലൈംഗികമായി അക്രമിച്ചു. കാറിനുള്ളിൽ പ്രവേശിച്ച യുവതിയെ പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ ഡോർ ലോക്ക് ചെയ്തതിനു ശേഷം ഉപദ്രവിച്ചുവെന്നാണ് പരാതി. ദൽഹിയിലെ രോഹിണി സെക്ടറിലാണ് സംഭവം നടന്നത്. പരാതിയെ തുടർന്ന് ഡ്രൈവറായ ഹരിയാന സ്വദേശി സഞ്ചുവിനെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹിതയായ യുവതി തന്റെ തൊഴിലിടമായ സോനപത്തിൽ നിന്നും രോഹിണിയിലേക്ക് പോകുവാനാണ് വൈകീട്ട് ടാക്സി വിളിച്ചത്. എന്നാൽ ആവശ്യപ്രകാരം എത്തിയ കാറിന്റെ നമ്പർ പ്ലേറ്റ് മഞ്ഞ നിറത്തിലല്ലായിരുന്നു. ഇത് കാര്യമാക്കാതെ യുവതി കാറിനുള്ളിൽ കയറി യാത്ര തുടങ്ങി. ഇതേ സമയം കാർ ഡ്രൈവർ ഫോണിലൂടെ മറ്റാരുമായോ കാണണമെന്നും മദ്യപിക്കണമെന്നും സംസാരിച്ചു. സംശയം തോന്നിയ യുവതി ഡ്രൈവറുടെ വിവരം യൂബർ ആപ്പിൽ പരിശോധിച്ചപ്പോഴാണ് യഥാർത്ഥ ഡ്രൈവർക്ക് പകരം മറ്റൊരാളാണ് എത്തിയിരിക്കുന്നതെന്ന് മനസിലായത്.
തുടർന്ന് കാർ തെറ്റായ ദിശയിൽ കൊണ്ട് പോകുകയും യുവതിയോട് ലൈംഗിക ചുവയോട് കൂടി സംസാരിക്കുവാനും തുടങ്ങി. ഭയന്ന് വിറച്ച യുവതി കാറിൽ നിന്നും ചാടാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ ഡോർ ലോക്ക് ചെയ്യുകയായിരുന്നു. തുടർന്ന് ഒൻപത് മണിയോടു കൂടി ജഹാൻഗീർപുരിയിലുള്ള സിഎൻജി പമ്പിനു സമീപത്ത് വച്ച് കാർ വേഗത കുറച്ചപ്പോൾ യുവതി ലോക്ക് മാറ്റി പുറത്തേക്ക് ചാടുകയായിരുന്നു.
തുടർന്നാണ് യുവതി പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെടുകയും ഡ്രൈവർക്കെതിരെ പരാതിപ്പെടുകയും ചെയ്തത്. ലൈംഗിക അതിക്രമം, തട്ടിക്കൊണ്ട് പോകൽ, ആൾമാറാട്ടം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇയാൾ മദ്യലഹരിയിലാണ് അതിക്രമം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: