കോഴിക്കോട്: അഖില എന്ന തന്റെ പേര് ഔദ്യോഗികമായി മാറ്റിയിട്ടില്ലെന്ന് മതം മാറ്റത്തിന് വിധേയയായ അഖില. ഗസറ്റില്‍ പരസ്യം ചെയ്യുകയോ ഔദ്യോഗികമായി പേര് മാറ്റാന്‍ അപേക്ഷ നല്കകുകയോ ചെയ്തിട്ടില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മതം മാറ്റ സമയത്ത് നല്കിയ സര്‍ട്ടിഫിക്കറ്റില്‍ മാത്രമാണ് ഹാദിയ എന്നുള്ളതെന്നും അഖില സമ്മതിച്ചു. പോപ്പുലര്‍ ഫ്രണ്ട് തനിക്കായി പണപ്പിരിവ് നടത്തിയതായും ആ പണം തനിക്ക് നല്‍കിയതായും വാര്‍ത്താസമ്മേളനത്തില്‍ അഖില സമ്മതിച്ചു.
ഹൈക്കോടതിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് അഖില ഉന്നയിച്ചത്. തന്നെ പീഡിപ്പിച്ചത് കോടതിയാണ്. രണ്ടാമത്തെ ഹേബിയസ് കോര്‍പ്പസില്‍ തന്റെ വിവാഹത്തെക്കുറിച്ച് ഒന്നും ചോദിക്കാതെ കോടതി ഏകപക്ഷീയമായി നിലപാടെടുത്തു. തന്നെ ഒരു വ്യക്തിയായി പോലും കോടതി കണക്കാക്കിയില്ല. അതിന്റെ ഫലമായി വീട്ടുതടങ്കലിലായി. കോടതി വിധിയാണ് തന്റെ ജീവിതം തകര്‍ത്തത്. അതിനാലാണ് സര്‍ക്കാരിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
അമ്മ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചു എന്നത് ഉള്‍പ്പെടെ കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അഖില പറഞ്ഞു. അതേസമയം സിറിയയിലേക്ക് പോകാന്‍ തയ്യാറാണെന്ന് അഖില പറയുന്നതായി അച്ഛന് അശോകന് കോടതിയില്‍ ഹാജരാക്കിയ ശബ്ദസംഭാഷണത്തെ നിരസിക്കാന്‍ അഖില തയ്യാറായില്ല.
തീവ്ര മുസ്ലിം സംഘടനകളുടെ സഹായം, മതം പഠിപ്പിച്ച ഫസല്‍ മുസ്തഫയുടെ ഇടപെടല്‍, സത്യസരണിയിലെ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചോദ്യങ്ങളില്‍ നിന്നും അഖില ഒഴിഞ്ഞുമാറി. ഷെഫിന് ജഹാനും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും അഖിലയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പറഞ്ഞ് പഠിപ്പിച്ചത് പോലുള്ള മറുപടികള്‍ മാത്രമാണ് അഖിലയില്‍ നിന്ന് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: