തിരുവനന്തപുരം: കശുവണ്ടി മേഖലയിലെ പ്രതിസന്ധിക്ക് കാരണം തോട്ടണ്ടി യഥാസമയം ലഭിക്കാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. മുമ്പ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തോട്ടണ്ടി കേരളത്തില്‍ എത്തുമായിരുന്നു. കശുവണ്ടി വ്യവസായം മറ്റ് സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിച്ചതോടെ അവിടെ നിന്നുള്ള തോട്ടണ്ടി കേരളത്തിലേക്ക് എത്തുന്നില്ല. നികുതി കൂടിയതിനാല്‍ ഇറക്കുമതിയിലും ഗണ്യമായ കുറവുണ്ടായി. തോട്ടണ്ടി യഥാസമയം ലഭിക്കാതായതോടെയാണ് കമ്പനികള്‍ പൂട്ടി ഇടേണ്ട അവസ്ഥയിലേക്ക് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
നാലു ദിവസം പണിയെടുത്താല്‍ ഇഎസ്ഐ ആനുകൂല്ല്യം തൊഴിലാളികള്‍ക്ക് ലഭിക്കും. വായ്പ എടുത്ത് തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ഒരു കമ്പനി ഉടമ ആത്മഹത്യ ചെയ്തു. നിരവധി കമ്പനികള്‍ നഷ്ടത്തിലായതോടെ കമ്പനി ഉടമകളുടെ വീടുകള്‍ വരെ ജപ്തിഭീഷണി നേരിടുന്നു. കൂടുതല്‍ ആത്മഹത്യകള്‍ ഉണ്ടാകാതിരിക്കാന്‍ റിസര്‍വ്വ് ബാങ്ക് പ്രതിനിധികളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ജപ്തി നടപടികള്‍ താല്‍ക്കാലികമായി നിറുത്തി വച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കശവുണ്ടി മേഖലയിലെ രണ്ടര ലക്ഷം തൊഴിലാളികള്‍ പട്ടിണിയിലാണെന്ന് പ്രമേയത്തിന് നോട്ടീസ് നല്കിയ അടൂര്‍ പ്രകാശ് പറഞ്ഞു. വന്‍കിട കമ്പനിക്കാരെ മാത്രമാണ് ഈ മേഖലയില്‍ സര്‍ക്കാര്‍ സഹായിക്കുന്നതെന്നും 824 കമ്പനികള്‍ പൂട്ടിക്കിടക്കുയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രമേയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: