ക്രൈസ്റ്റ്ചര്‍ച്ച്: ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോയുടെ മിന്നുന്ന സെഞ്ചുറിയില്‍ ഇംഗ്ലണ്ടിന് ഏകദിന പരമ്പര. നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ ഏഴു വിക്കറ്റിന് അവര്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര 3-2 ന് ഇംഗ്ലണ്ടിന് സ്വന്തമായി.
ബെയര്‍സ്റ്റോ അറുപതുപന്തില് അടിച്ചെടുത്ത 104 റണ്‍സാണ് അവസാനമത്സരത്തില്‍ ഇംഗ്ലണ്ടിന് വിജയമൊരുക്കിയത്. ന്യൂസിലന്‍ഡ് മുന്നോട്ടുവെച്ച 224 റണ്‍സിന്റെ വിജയലക്ഷ്യം 32.4 ഓവറില്‍ സന്ദര്‍ശകര്‍ മറികടന്നു. ബെന്‍സ്റ്റോക്ക്സ് സിക്സറടിച്ചാണ് മത്സരം അവസാനിപ്പിച്ചത്. സ്കോര്‍ : ന്യൂസിലന്‍ഡ് 49.5 ഓവറില്‍ 223, ഇംഗ്ലണ്ട് 32.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 229 റണ്‍സ്.
ആദ്യ വിക്കറ്റില്‍ ബെയര്‍സ്റ്റോയും ഹെയ്ല്‍സും 155 റണ്‍സ് നേടി ഇംഗ്ലണ്ടിന് ഉശിരന്‍ തുടക്കം സമ്മാനിച്ചു. ഹെയ്ല്‍സ് 74 പന്തില്‍ ഒമ്പതു ഫോറുകളുടെ പിന്‍ബലത്തില്‍ 61 റണ്‍സ് നേടി. ബെയര്‍സ്റ്റോ അറുപത് പന്തില്‍ ഒമ്പത് ഫോറും ആറു സിക്സറും അടിച്ചു. ക്യാപ്റ്റന്‍ മോര്ഗന് 8 റണ്‍സിന് കീഴടങ്ങി. റൂട്ടും (23) ബെന്‍സ്റ്റോക്ക്സും (26) പുറത്താകാതെ നിന്ന് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് ഇംഗ്ലഷ് ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. മൂന്ന് വിക്കറ്റ് വീതമെടുത്ത വോക്സും റഷീദുമാണ് കിവീസിനെ തകര്‍ത്തത്്.
ഓപ്പണര്‍ ഗുപ്ടില്‍ (47) , നിക്കോള്‍സ് (55), സാന്‍ഡര്‍ (67) എന്നിവര്‍ മാത്രമാണ് കീവിസിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്്. ക്യാപ്റ്റന്‍ വില്ല്യംസണ് 14 റണ്‍സിന് പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: