കോട്ടയം: എല്‍ഡിഎഫ് പ്രവേശനം പ്രതീക്ഷിക്കുന്ന മുന്‍ മന്ത്രി കെ.എം. മാണിയും കൂട്ടരും ഇടഞ്ഞ് നില്ക്കുന്ന ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാന്‍ തിരക്കിട്ട് നീക്കം തുടങ്ങി. സിപിഎം സംസ്ഥാന സമ്മേളനം കഴിയുന്നതോടെ മുന്നണി പ്രവേശനം സംബന്ധിച്ച് വ്യക്തത വരുമെന്നാണ് മാണി വിഭാഗത്തിന്റെ കണക്കു കൂട്ടല്‍. ജോസഫ് വിഭാഗം കൂടി ഉള്‍പ്പെട്ട കേരള കോണ്‍ഗ്രസ് വരുന്നതിനോടാണ് സിപിഎം നേതൃത്വത്തിന് താത്പര്യം.
എല്‍ഡിഎഫില്‍ പ്രവേശനം ലഭിച്ചാല്‍ ഒരു മന്ത്രിസ്ഥാനം ഉറപ്പാണെന്നാണ് മാണി വിഭാഗം പറയുന്നത്.
ഈ മന്ത്രിസ്ഥാനം ജോസഫ് വിഭാഗത്തിന് നല്‍കാനും മാണി ഒരുക്കമാണ്. പാര്‍ട്ടിയുടെ ചെയര്മാന് സ്ഥാനത്ത് മാണി തുടരും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിയെ കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാമെന്നും മാണി കണക്കുകൂട്ടുന്നു. യുഡിഎഫിലേക്ക് മടങ്ങി വന്ന് മത്സരിച്ചാലും ജോസ് കെ മാണിയുടെ വിജയപ്രതീക്ഷയില്‍ മാണി വിഭാഗത്തിന് സംശയമുണ്ട്. ഇതിന് കാരണം കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ കാലുവാരുമെന്ന സംശയമാണ്.
അതേസമയം, എല്‍ഡിഎഫ് പ്രവേശന കാര്യത്തില്‍ ജോസഫ് വിഭാഗം മനസ്സ് തുറന്നിട്ടില്ല. മോന്‍സ് ജോസഫ് അടക്കമുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ ശക്തമായ വിയോജിപ്പുണ്ട്. ഉറച്ച സീറ്റുകള്‍ നഷ്ടപ്പെടുമെന്ന ആശങ്ക ജോസഫ് വിഭാഗത്തിനുണ്ട്. പാര്‍ട്ടിയുടെ നടക്കാനിരിക്കുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ മുന്നണി പ്രവേശനം സംബന്ധിച്ച് സമവായം ഉണ്ടാകുമെന്നാണ് മാണി വിഭാഗം പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: