ന്യൂദല്‍ഹി: സാമ്പത്തിക വര്‍ഷത്തില്‍ 1,75,000 കോടി ചെലവില്‍ 10460 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ടെന്‍ഡറുകള്‍ ക്ഷണിച്ചതായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. 15 ദിവസത്തിനുള്ളില്‍ 1000 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിനായി ലേല നടപടികള്‍ ആരംഭിക്കും. കേരളത്തിലെ തലശ്ശേരി- മാഹി ബൈപ്പാസ് പദ്ധതിയും അനുമതി ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു. 19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈപ്പാസ് നിര്‍മ്മാണത്തിനായി 1124 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
പുതുതായിഅനുമതി നല്കാന് ടെന്‍ഡര്‍ വിളിച്ച റോഡുകളില്‍ കേരളത്തില്‍ നിന്ന് കോഴിക്കോട് ബൈപ്പാസ് (28 കി.മീ), ദേശീയപാത 17 ലെ ചെങ്ങള മുതല്‍ കാലിക്കടവുവരെയുള്ള ഭാഗം (പുതിയ എന്‍.എച്ച് -66, 44.19 കി.മീ), എന്‍.എച്ച് 17 ന്റെ തലപ്പാടി മുതല്‍ ചെങ്ങളവരെയുള്ള ഭാഗം (39 കിലോമീറ്റര്‍) എന്നിവയും ഉള്‍പ്പെടുന്നു. കോഴിക്കോട് ബൈപ്പാസിന് 1289 കോടി രൂപയും ചെങ്ങള മുതല്‍ കാലിക്കടവുവരെയുള്ള ഭാഗത്തിന് 1745 കോടി രൂപയും, തലപ്പാടി മുതല്‍ ചെങ്ങള വരെയുള്ള ഭാഗത്തിന് 1688 കോടി രൂപയുമാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: