തൃശൂര്‍: ദേശീയ -സംസ്ഥാനപാതകളില്‍ വാഹനാപകടങ്ങള്‍ ദിനംപ്രതി വര്‍ദ്ധിക്കുമ്പോള്‍ വേഗത നിയന്ത്രണത്തിനും സുരക്ഷയ്ക്കുമായി സ്ഥാപിച്ച കാമറകളില്‍ പലതും മിഴിതുറക്കുന്നില്ല. ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ കുതിച്ച് പായുകയാണ്. നിരത്തുകളിലെ മത്സരയോട്ടങ്ങള്‍ പലപ്പോഴും അവസാനിക്കുന്നത് വലിയ അപകടങ്ങളില്‍ ചെന്നായിരിക്കും. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും ഇത് നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ ശക്തമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.
വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുന്നുവെന്ന് പോലീസ് തുടരെ പറയുന്നുണ്ടെങ്കിലും റോഡ്സുരക്ഷയുടെ ഭാഗമായി
സ്ഥാപിച്ചിരിക്കുന്ന കാമറകളില്‍ പലതും പ്രവര്‍ത്തിക്കുന്നില്ല. പലസ്ഥലങ്ങളിലും കാമറകള്‍ സ്ഥാപിച്ചിരിക്കുന്ന തുണുകളില് വള്ളിപ്പടര്‍പ്പുകള്‍ കയറിയ നിലയിലാണ്. പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും നേതൃത്വത്തിലാണ് കാമറകള്‍ സ്ഥാപിച്ചത്. കുറെക്കാലം കൃത്യമായി പ്രവര്‍ത്തിച്ചെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്താതെ വന്നതോടെ പലതും പ്രവര്‍ത്തന രഹിതമാവുകയായിരുന്നു.
കാമറകള്‍ സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണിള്‍ നടത്തുതിനുമുള്ള ചുമതല കെല്‍ട്രോണിനായിരുന്നു. കാമറകള്‍ പ്രവര്‍ത്തിക്കാതായതോടെ വാഹനയാത്രക്കാര്‍ ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തി അമിതവേഗതയില്‍ പായുകയാണ്. പോലീസിന്റെ നേതൃത്വത്തില്‍ വാഹനപരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും അവയൊന്നും കാര്യക്ഷമമാകുന്നില്ല. പകല്‍ സമയങ്ങളില്‍ പോലീസ് സാന്നിദ്ധ്യം നിരത്തുകളില്‍ ഉള്ളതിനാല്‍ അമിത വേഗതയിലുള്ള യാത്രകള്‍ കുറവായിരിക്കും. രാത്രി 10 മണിക്ക് ശേഷം നിരത്തുകളില്‍ മത്സരയോട്ടമാണ് നടക്കുന്നതെന്നും നിയന്ത്രിക്കാന്‍ പോലീസ് അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: