കൊച്ചി: നാവിക സേന ആധുനികവത്ക്കരണത്തിന്റെ പാതയിലാണെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ ചെറുതും വലുതുമായ 34 കപ്പലുകളും മുങ്ങിക്കപ്പലുകളും സേനയുടെ ഭാഗമാകുമെന്നും ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ എ.ആര്. കാര്‍വെ. തദ്ദേശീയമായി നിര്‍മിക്കുന്ന കപ്പലുകള്‍ രാജ്യത്തെ വിവിധ കപ്പല്‍ശാലകളില്‍ നിര്‍മാണപുരോഗതിയിലാണ്. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി ഏറ്റവും കൂടുതല്‍ നടപ്പാക്കുന്നത് നാവികസേനയാണെന്നും അദ്ദേഹം പറഞ്ഞു.
കടല്‍ക്കൊള്ളക്കാരെ തുരത്താന്‍ കഴിഞ്ഞെങ്കിലും ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണം പുരോഗമിക്കുന്ന പുതിയ പടക്കപ്പലായ വിക്രാന്ത് ഉടന്‍ സേനയുടെ ഭാഗമാകും. കൂടുതല്‍ തൊഴിലാളികളെ നിയോഗിച്ച് നിര്‍മാണത്തിന് വേഗം കൂട്ടും.
പരിശീലന കപ്പലുകള്‍ നിര്‍മിച്ച് കൈമാറുന്നത് സംബന്ധിച്ച കരാര്‍ പാലിക്കാന്‍ കൊച്ചി കപ്പല്‍ശാലയ്ക്ക് കഴിയാത്തതിനെ തുടര്‍ന്ന് കരാര്‍ റദ്ദാക്കിയിരുന്നു. അടുത്തിടെ നിരീക്ഷണ വിമാനം തകര്‍ന്നു വീണത് സേനയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലന്നും ബദല്‍ നിരീക്ഷണ സംവിധാനങ്ങള്‍ സേനയ്ക്കുണ്ടെന്നും ശക്തമായ നിരീക്ഷണം നടക്കുന്നുണ്ടെന്നും എ.ആര് കാര്‍വെ അറിയിച്ചു. തീരദേശ ഏജന്‍സികളുമായി സഹകരിച്ച് തീരനിരീക്ഷണവും പരിശീലന പരിപാടികളും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: