തൃശൂര്‍: പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ വിവിധയിടങ്ങളില്‍നിന്നും വിലയേറിയ ഏഴു ബൈക്കുകള്‍ മോഷ്ടിച്ച നാലംഗസംഘത്തെ ഷാഡോ പോലീസ് സംഘം പിടികൂടി. പുത്തൂര്‍ നമ്പ്യാര്‍ റോഡ് സ്വദേശികളായ ആഷിക്(18), സാജന്(19) എന്നിവരാണ് പിടിയിലായത്. മറ്റു രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് പുത്തൂര്‍ പൗണ്ട് സ്വദേശി ഉണ്ണിച്ചെക്കന്(68) എന്നയാള്‍ ഇപ്പോഴും അബോധാവസ്ഥയില്‍ ഐസിയുവിലാണ്.
വഴിയരികില്‍ പാര്‍ക്കുചെയ്യുന്ന ബൈക്കുകള്‍ നിരീക്ഷിച്ച്, ബൈക്കില്‍ കയറിയിരുന്ന് ഹാന്‍ഡില്‍ ലോക്ക് തകര്‍ത്തായിരുന്നു മോഷണം. ഇത്തരത്തില്‍ വാഹനം മോഷ്ടിച്ചുകൊണ്ടുപോകുന്നതിന് രണ്ടുമിനിറ്റു മതിയെന്ന് പ്രതികള്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി.
മോഷ്ടിച്ച ബൈക്കുകള്‍ നമ്പര്‍മാറ്റി ഉപയോഗിക്കുകയും വാടകയ്ക്കു കൊടുത്ത് വരുമാനം ഉണ്ടാക്കുകയുമാണ് ചെയ്തിരുന്നതെന്നും ഇവര്‍ വെളിപ്പെടുത്തി.
സിറ്റി പോലീസ് കമ്മീഷണര്‍ രാഹുല്‍ എസ്. നായരുടെ നിര്‍ദേശപ്രകാരം ഈസ്റ്റ് സിഐ കെ.സി. സേതു, എസ്ഐ എം.ജെ ജിജോ എന്നിവരുടെ നേതൃത്വത്തില്‍ ഷാഡോ എസ്ഐ അന്‍സാര്‍, എഎസ്ഐമാരായ സുവൃതകുമാര്‍, പി.എം. റാഫി, സീനിയര്‍ സിപിഒമാരായ ഗോപാലകൃഷ്ണന്, പഴനിസ്വാമി, ജീവന്, ലിഗേഷ്, വിപിന്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: