ചാലക്കുടി: കലോത്സവം രണ്ടാംദിനത്തിലേക്ക് കടന്നപ്പോള്‍ മത്സരത്തിന് ചടുലവേഗം. വേദികളില്‍ കലയുടെ നിലയ്ക്കാത്ത കേളീരവം. പരിമിതികള്‍ക്കുള്ളിലും കലാപ്രതിഭകള്‍ അത്ഭുതപ്രകടനമാണ് വേദികളില്‍ കാഴ്ചവെക്കുന്നത്. അതേസമയം കലോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് പരിപൂര്‍ണമായ ആശയക്കുഴപ്പം. മേളക്കെത്തിയ വിദ്യാര്‍ത്ഥികളും അധ്യാപകരും പലപ്പോഴും നട്ടംതിരിയുന്നു.
ഫണ്ടില്ലെന്ന കാരണത്താല്‍ ഇന്നലെ ഫോട്ടോഗ്രാഫര്‍മാര്‍ വേദി വിട്ടു.അപ്പീല്‍ മത്സരാര്‍ത്ഥികളേയും മറ്റും ഇത് ബുദ്ധിമുട്ടിലാക്കി. ജില്ല സ്കൂള്‍ കലോത്സവത്തിന്റെ ചുമതലയിലുണ്ടായ ഫോട്ടോഗ്രഫര്‍മാര്‍ക്ക് നല്കാന് ഫണ്ടില്‍ പണമില്ലെന്ന് സംഘാടകര്‍.രണ്ടാം ദിനത്തില്‍ രാവിലെയാണ് ഒഫിഷ്യല്‍ ഫോട്ടോഗ്രഫര്‍മാര്‍ക്കായി ഫണ്ടില്ലെന്ന കാര്യം അധികൃതര്‍ അറിയിച്ചത്.ഇതേ തുടര്‍ന്ന് ഉദ്ഘാടന യോഗത്തിനു ശേഷം ഇവര്‍ ജോലി നിറുത്തിവച്ച് മടങ്ങി.
അതെ സമയം അപ്പീല്‍ പോകുവാന്‍ തയ്യാറെടുത്തവര്‍ ഫോട്ടോഗ്രഫര്‍മാര്‍ ഇല്ലാത്തതിനാല്‍ കുഴങ്ങി. ചാലക്കുടിയിലുള്ള സ്റ്റുഡിയോ ഉടമയെയാണ് ഫോട്ടോ എടുക്കാന്‍ തെരെഞ്ഞെടുത്തിരുന്നത്. മൂന്ന് വീഡിയോ ക്യാമറകളും മൂന്ന് സ്റ്റില്‍ ക്യാമറകളുമാണ് വേദികളില്‍ ക്രമീകരിച്ചിരുന്നത്.
കലോത്സവത്തിന്റെ തലേന്നാണ് ഇക്കാര്യം ആവശ്യപ്പെട്ടെതെന്നും ഫണ്ടില്ലെന്ന കാര്യം അറിയിച്ചിരുന്നില്ലെന്നും സ്റ്റുഡിയോ ഉടമ സാബു സ്റ്റീഫന്‍ പറഞ്ഞു.വ്യക്തമായ പ്ലാനിങ്ങും മറ്റും മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയതാണ്. എന്നിട്ടും ഫോട്ടോഗ്രാഫര്‍മാരെ ഏല്‍പ്പിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: