പാനൂര്‍: ആര്‍എസ്എസ് എലാങ്കോട് മണ്ഡല് കാര്യവാഹ് സുജീഷിനു നേരെ നടന്ന വധശ്രമവും, തുടര്‍ന്ന് വീടുകളും, വാഹനങ്ങളും തകര്‍ത്ത് സിപിഎം നടത്തിയ അക്രമ സംഭവങ്ങള്‍ മേഖലയിലെ സമാധാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് ആര്‍എസ്എസ് പാനൂര്‍ ഖണ്ഡ് കാര്യകാരി അഭിപ്രായപ്പെട്ടു. സിപിഎം ഭരണതണലില്‍ പോലീസിനെ ഉപയോഗിച്ച് വ്യാപക അക്രമത്തിനാണ് ശ്രമിക്കുന്നത്.
പരാതികള്‍ ലഭിച്ചാല്‍ നടപടിയെടുക്കാതെ പോലീസ് രാഷ്ട്രീയം കളിക്കുകയാണ്. ഇത് അവസാനിപ്പിക്കണം. ആര്‍എസ്എസിനു പ്രവര്‍ത്തിക്കാന്‍ പോലീസിന്റെയും, സിപിഎമ്മിന്റെയും തിട്ടൂരം ആവശ്യമില്ല. നാട്ടില്‍ സമാധാനം അനിവാര്യമാണ്. അതിനു വേണ്ടി പ്രവര്‍ത്തിക്കേണ്ട പോലീസ് സിപിഎം നിര്‍ദ്ദേശപ്രകാരം പെരുമാറുകയാണ്. ആര്‍എസ്എസ് പ്രവര്‍ത്തകരോട് പോലീസ് കാണിക്കുന്ന നീതിരാഹിത്യം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പാനൂര്‍ മേഖലയില്‍ സമാധാനം തുടരണമെങ്കില്‍ സിപിഎം അക്രമത്തില്‍ നിന്നും പിന്മാറണം.
ആത്മസംയമനം ദൗര്‍ബല്യമായി കാണരുത്. അക്രമം തുടര്‍ന്നാല്‍ വരാന്‍ പോകുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും, ആര്‍എസ്എസ് നേതാക്കള്‍ക്കും, പ്രവര്‍ത്തകര്‍ക്കും, കുടുംബങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ ഗൗരവത്തോടെ തന്നെ കാണുമെന്നും,കുറ്റക്കാര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കണമെന്നും കാര്യകാരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഖണ്ഡ് കാര്യവാഹ് എന്‍.പി.ശ്രീജേഷ്് അദ്ധ്യക്ഷത വഹിച്ചു. കെസി.വിഷ്ണു, ടി.പി.സുരേഷ്ബാബു, വി.പി.ഷാജി, കെ.പി.ജിഗീഷ്, കെ.അദീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: