”മരണത്തിനും പ്രവേശന ഫീസ്”
അടിയന്തരാവസ്ഥ വിരുദ്ധപോരാട്ടം കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവന്മരണ യുദ്ധമായിരുന്നില്ല, മരണത്തെ മാത്രം മുന്നില്‍ക്കണ്ടുള്ള യുദ്ധമായിരുന്നു.
ഇന്ത്യയുടെ മൂന്നാം സ്വാതന്ത്ര്യ സമരം എന്നു വിശേഷിപ്പിക്കാവുന്ന ആ പോരാട്ടത്തില്‍ ആയിരക്കണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അണിചേര്‍ന്നു. അവരാരും നേതാക്കന്മാരല്ല, അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ചരിത്രപുസ്തകങ്ങളില്‍ വലിയ അക്ഷരങ്ങളില്‍ അവരെ രേഖപ്പെടുത്തയിട്ടില്ല.
പക്ഷേ, അവരെ മറക്കാന്‍ വയ്യ, ആ ഓര്മപ്പെടുത്തല്ക്കൂടിയാണ് ”ഒളിവിലെ തെളിനാളങ്ങള്‍” എന്ന ഗ്രന്ഥം. അടിയന്തരാവസ്ഥക്കാലത്ത് സത്യഗ്രഹത്തില്‍ പങ്കെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങളും സത്യഗ്രഹ സ്ഥലങ്ങളും തീയതിയുമെല്ലാം ആര്. ഹരി രചിച്ച് കുരുക്ഷേത്ര ബുക്സ് പ്രസിദ്ധീകരിച്ച ”ഒളിവിലെ തെളിനാളങ്ങള്‍” എന്ന ഗ്രന്ഥത്തില്‍ വിശദമായി ചേര്‍ത്തിട്ടുണ്ട്.
സത്യഗ്രഹികളെ തയ്യാറാക്കാന്‍ സംഘടിപ്പിച്ച പ്രത്യേക യോഗങ്ങളില്‍(ബൈഠക്ക്) അവരോട് ആവര്‍ത്തിച്ചത് പറഞ്ഞത് നിങ്ങള്‍ മരണത്തെപ്പോലും നേരിടാനാണു തയാറെടുക്കത് എന്നായിരുന്നു. ജോലി മാത്രമല്ല, കുടുംബത്തെത്തന്നെ ഉപേക്ഷിക്കാന്‍ മനസ്സുള്ളവരെ മാത്രമേ സത്യഗ്രഹിയാക്കുമായിരുന്നുള്ളൂ.
കൂടാതെ രണ്ടുരൂപ സമരസമിതി ഫണ്ടിലേയ്ക്ക് സംഭാവനയും കൊടുക്കണം. ”മരണത്തിനും പ്രവേശന ഫീസ്” എന്നായിരുന്നു അതെക്കുറിച്ചുള്ള അന്നത്തെ തമാശ. മൂന്ന് ഘട്ടം ബൈഠക്കുകളില്‍ പങ്കെടുത്തതിനു ശേഷമാണ് ഓരോ സത്യഗ്രഹിയേയും തിരഞ്ഞെടുത്തിരുന്നത്. അതുകൊണ്ടുതന്നെ എത്ര കടുത്ത മര്‍ദ്ദനത്തിലും ആരുടേയും നാവില്‍നിന്നും സംഘടനാപരമായ രഹസ്യങ്ങള്‍ പുറത്തുവന്നില്ല.
അന്നേവരെ കേട്ടുകേള്‍വിയില്ലാത്ത മര്‍ദ്ദനമുറകള്‍ പോലീസ് നടപ്പിലാക്കി. ഉരുട്ടല്‍, ഗരുഡന് തൂക്കം, ഷോക്കടിപ്പിക്കല്‍ എന്നിങ്ങനെ. ആര്‍എസ്എസ് സംസ്ഥാന ഭാരവാഹികളായ ഭാസ്കര്‍റാവു, ആര്. ഹരി, പി. മാധവ്ജി എന്നിവരെക്കുറിച്ചറിയാനായിരുന്നു മര്‍ദ്ദനങ്ങള്‍.
———————————
ഒളിപ്രവര്ത്തനത്തിലൂടെ
അതിജീവിച്ചതിങ്ങനെ
ആര്. ഹരി( ആര്‍എസ്എസ് മുന്‍ അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖ്)
അടിയന്തരാവസ്ഥക്കാലത്തെ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ ആ സംഘടനയില്‍ പ്രവര്‍ത്തിച്ചവര്‍ക്കോ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാവുന്നവര്‍ക്കോ മാത്രമേ ശരിയായി മനസിലാക്കാനാവൂ. ആര്‍എസ്എസ് പ്രവര്‍ത്തനം സര്‍ക്കാര്‍ നിരോധിച്ചു.
പക്ഷേ, അത് സാങ്കേതികം മാത്രമായിരുന്നു. സ്വയംസേവകരുടെ പ്രതിബദ്ധതയെ നിരോധിക്കാന്‍ കരുത്തുറ്റതായിരുന്നില്ല അന്നത്തെ ഭരണവര്‍ഗത്തിന്റെ ഉത്തരവുകള്‍. ശാഖകളെ ചെറു യൂണിറ്റുകളാക്കി. അഞ്ചോ ആറോ പേര് വൈകിട്ട് വീടുകളില്‍ ഒത്തുകൂടുന്ന തരത്തിലായി പ്രവര്‍ത്തനം. പെട്ടെന്ന് തിരിച്ചറിയാവുന്നവര്‍ തീര്‍ത്തും രഹസ്യ പ്രവര്‍ത്തനങ്ങളിലായി.
പ്രവര്‍ത്തനങ്ങള്‍ പല വിഭാഗങ്ങളാക്കി. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം പദ്ധതി തയ്യാറാക്കി. ചുമതലയൊന്നും അന്ന് വ്യവസ്ഥാപിതമായി ആര്‍ക്കും നല്‍കിയില്ല. എങ്കിലും സി. കെ. ശ്രീനിവാസനും ടി. സതീശനും എസ്. ചന്ദ്രശേഖരനും എം. മോഹന്‍ (അപ്പു), നാരായണ്‍ റാവുവിനുമായിരുന്നു സംഘടനാ ചുമതല. കവികള്‍, എഴുത്തുകാര്‍, ചില പത്രാധിപന്മാര് തുടങ്ങിയവരെ കണ്ട് ആശയവിനിമയത്തിന് എം. എ. കൃഷ്ണന് (എം.എ. സാര്‍), രാഷ്ട്രീയ നേതാക്കളെ കാണാന്‍ കെ. രാമന്‍പിള്ള, പ്രചാരണ കാര്യങ്ങള്‍ പി. മാധവ്ജി, ജയിലിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്. സേതുമാധവന് എന്നിങ്ങനെയായിരുന്നു ചുമതല. കേന്ദ്ര നേതൃത്വവുമായുള്ള ആശയവിനിമയത്തിന്റെ ചുമതലയായിരുന്നു എനിക്ക്. ഒപ്പം കുരുക്ഷേത്ര ലഘുലേഖയുടെ മേല്‍നോട്ടവും. അത് ഞാനും എം. എ. സാറുംകൂടിയാണ് നിര്‍വഹിച്ചത്.
ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ അടിയന്തരാവസ്ഥയിലും സുഗമമായത് സംഘത്തിന്റെ പ്രവര്‍ത്തന ഘടനയുടെ സവിശേഷതയുടെ കരുത്തിലാണ്.
——————-
എസ്എഫ്ഐയുടെ ചതി
ടി. സതീശന്, പത്രപ്രവര്ത്തകന്
പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളെ പങ്കെടുപ്പിച്ച് കോളേജ് കാമ്പസുകളില്‍ അടിയന്തരാവസ്ഥയ്ക്ക് എതിരായ സത്യഗ്രഹത്തിന് ശ്രമിച്ചത് എബിവിപിയാണ്. എബിവിപി സംസ്ഥാന സംഘടനാകാര്യദര്‍ശി കെ. ജി. വേണുഗോപാലിന്റെ പ്രവര്‍ത്തനത്തിനൊപ്പം ഞാനുമുണ്ടായിരുന്നു.
ഇന്നത്തെ ധനമന്ത്രി തോമസ് ഐസക്, എം. എ. ബേബി (എസ്എഫ്ഐ), ടി. ഡി. ജോര്‍ജ് (പരിവര്‍ത്തനവാദി), കെ. സുധാകരന്, ഗംഗാധരന് (കെഎസ്യു-ഒ) എന്നിവരായിരുന്നു മറ്റംഗങ്ങള്‍. സത്യഗ്രഹത്തിന് തീയതി നിശ്ചയിച്ചു. ഐസക്കും ജോര്‍ജും ഈ ലേഖകനുമടങ്ങിയ സബ്കമ്മറ്റി ലഘുലേഖ തയ്യാറാക്കി. അച്ചടിക്കാന്‍ കൊടുത്തു. പക്ഷേ, ”സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നില്ലെന്നും പാര്‍ട്ടി നേതൃത്വം അനുവാദം നല്‍കുന്നില്ലെന്നും” പറഞ്ഞ് എസ്എഫ്ഐ മുന്‍ തീരുമാനത്തില്‍നിന്നും പിന്നോട്ടുപോയി. അങ്ങനെ കാമ്പസ് സത്യഗ്രഹമെന്ന സ്വപ്നം പൊലിഞ്ഞു.
എങ്കിലും എസ്എഫ്ഐ നേതാക്കള്‍ക്ക് എബിവിപി പ്രവര്‍ത്തകര്‍ വഴി കുരുക്ഷേത്രം കോപ്പികള്‍ കൊടുക്കുന്ന പതിവ് ഞങ്ങള്‍ തുടര്‍ന്നു. അത്തരം കൈമാറ്റങ്ങള്‍ക്കിടയിലാണ് തോമസ് ഐസക്കിനേയും കെ. ആര്. ഉമാകാന്തനേയും (ഇപ്പോള്‍ ജന്മഭൂമി മാനേജിങ് എഡിറ്റര്‍) എറണാകുളം മഹാരാജാസ് കാമ്പസില്‍ കെഎസ്യുകാര് പോലീസിന് പിടിച്ചുകൊടുത്തത്. അവര്‍ മാസങ്ങളോളം ജയിലിലായി. ലഘുലേഖയുടെ ഉറവിടമറിയാനായി അവരെ കടുത്ത മര്‍ദ്ദനങ്ങള്‍ക്കിരയാക്കുകയും ചെയ്തു.
—————-
അന്നും കണ്ടത്
പാര്‍ലമെന്ററി മോഹം
പി. രാജന്, പത്രപ്രവര്ത്തകന്
‘അടിയന്തരാവസ്ഥക്കാലത്ത് പാര്‍ലമെന്റിന്റെ കാലാവധി അഞ്ചുവര്‍ഷത്തില്‍ നിന്ന് ആറുവര്‍ഷമായി നീട്ടി. രാജ്യസഭയുടെ കാലാവധി ആറുവര്ഷമാണെന്ന കാരണം പറഞ്ഞായിരുന്നു അത്. സത്യത്തില്‍ തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടു പോകാനുള്ള തന്ത്രമായിരുന്നു അത്. ഇന്ദിര ഗാന്ധിയുടെ ഈ തന്ത്രം പൊളിക്കാന്‍ പ്രതിപക്ഷാംഗങ്ങള്‍ രാജിവെക്കണമെന്ന് നിര്‍ദ്ദേശം ഞാന്‍ മുന്നോട്ടുവെച്ചു. പക്ഷേ, ആരും തയ്യാറായില്ല.
പാര്‍ലമെന്റിന്റെ വിവാദ പരമായ ഭരണഘടനാ ഭേദഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദല്‍ഹിയില്‍ ഒരു യോഗം ചേര്‍ന്നു. ഞാനും അന്നത്തെ കോണ്‍ഗ്രസ് പരിവര്‍ത്തനവാദികളുടെ പ്രതിധികളായ ചില സുഹൃത്തുക്കളും പങ്കെടുത്തു. ആചാര്യ കൃപലാനി ഉദ്ഘാടനം ചെയ്ത യോഗത്തിന്റെ കണ്‍വീനര്‍, പിന്നീട് ഉപരാഷ്ട്ര പതിയായ കൃഷ്ണ കാന്തായിരുന്നു. ഇ. എം. എസ്. നമ്പൂതിരിപ്പാട്, ചരണ്‍ സിംഗ് തുടങ്ങി രാഷ്ട്രീയ നേതാക്കളും പ്രശാന്ത് ഭൂഷണ്, സോളി സൊറാബ്ജി തുടങ്ങിയ അഭിഭാഷക പ്രമുഖരും പങ്കെടുത്തു.
അന്നുതന്നെ ഈ ഭേദഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അനുഭാവികളുടെ യോഗവും ചേര്‍ന്നു. സുപ്രീം കോടതി ജഡ്ജിമാരുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. നീതിന്യായ വ്യവസ്ഥയ്ക്ക് നിരക്കുന്നതായിരുന്നില്ല അത്. കൃഷ്ണ കാന്തുമായുള്ള അടുപ്പം മൂലം പരിവര്‍ത്തനവാദികളുടെ പ്രതിനിധിയായി യുവ അഭിഭാഷകനായ ഒ. എം. എം. ഇബ്രാഹിമിനെ യോഗത്തില്‍ പങ്കെടുപ്പിച്ചു. പാര്‍ലമെന്റ് സ്വയം കാലാവധി നീട്ടി ഭരണഘടനയില്‍ കാതലായ ഭേദഗതി വരുത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ഇബ്രാഹിം പറഞ്ഞു. ഭരണ ഘടനാ ഭേദഗതിക്ക് അംഗീകാരം ലഭിക്കാതിരിക്കാനായി പ്രതിപക്ഷാംഗങ്ങള്‍ രാജിവെക്കണമെന്ന നിലപാടും ഇബ്രാഹിം മുന്നോട്ടുവെച്ചു. എന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. ഈ നിര്‍ദ്ദേശത്തിന് ഏറെ കൈയട കിട്ടി. പക്ഷേ, പാര്‍ലമെന്ററി മോഹം മൂലം പ്രതിപക്ഷാംഗങ്ങളാരും രാജിവെച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: