കോഴിക്കോട്: സ്വന്തം ഭൂമിയുടെ നികുതി അടയ്ക്കാന്‍ കഴിയാതെ ആത്മഹത്യയില്‍ അഭയം പ്രാപിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം. കര്‍ഷകനായ ചക്കിട്ടപ്പാറ കാട്ടിക്കുളം കാവില്‍ പുരയിടത്തില്‍ ജോയി (57) ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
ചെമ്പനോട് വില്ലേജ് ഓഫീസര്‍ സണ്ണി സി.എ, വില്ലേജ് അസി. സിലീഷ് തോമസ് എന്നിവരെയാണ് സംഭവ സ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ യു.വി. ജോസ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ജോയിയുടെ കൈവശ ഭൂമിക്ക് നികുതി സ്വീകരിക്കാനും കൊയിലാണ്ടി തഹസില്‍ദാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി.
ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ ചെമ്പനോട് വില്ലേജ് ഓഫീസിലാണ് ജോയി എന്ന തോമസിനെഗ്രില്ലില് തൂങ്ങി മരിച്ച നിലയില്‍ കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെ നാട്ടുകാര്‍ കണ്ടെത്തിയത്. ഭാര്യ: മോളി. മക്കള്‍: അമ്പിളി, അഞ്ചു, അമല്‍.
ഭൂനികുതി സ്വീകരിക്കാന്‍ വില്ലേജിലെ ജീവനക്കാരന് കൈക്കൂലി ആവശ്യപ്പെട്ടെന്ന് ജോയിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സ്ഥലം സന്ദര്‍ശിച്ച മന്ത്രിമാര്‍ക്കും ജില്ലാ കളക്ടര്‍ക്കുമെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.
ജില്ലാ കളക്ടര്‍ രാവിലെ സ്ഥലം സന്ദര്‍ശിച്ചശേഷം മാത്രമേ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താനായുള്ളൂ. മന്ത്രി ടി.പി. രാമകൃഷ്ണന്റെ നിയോജക മണ്ഡലത്തിലാണ് കര്‍ഷക ആത്മഹത്യ. വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.
ജോയിയുടെ കൈവശമുള്ള ഭൂമിക്കു നികുതി സ്വീകരിക്കാന്‍ വര്‍ഷങ്ങളായി വില്ലേജ് ഓഫീസ് അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് ജോയിയും കുടുംബവും വില്ലേജ് ഓഫീസിനു മുന്നില്‍ കഴിഞ്ഞ വര്‍ഷം നിരാഹാരസമരം നടത്തിയിരുന്നു.
സമരത്തെ തുടര്‍ന്നാണ് അന്ന് നികുതി സ്വീകരിച്ചത്. എന്നാല്‍ പിന്നീട് വില്ലേജ് ഓഫീസില്‍ നികുതി സ്വീകരിച്ചില്ലെന്നും ഭര്‍ത്താവിനെ നിരവധി തവണ ഓഫീസില്‍ നിന്നും മടക്കി അയച്ചെന്നും ഭാര്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: