ആലപ്പുഴ: പുഞ്ചക്കൃഷി വിളവെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കര്‍ഷകര്‍ക്ക് ആശ്രയം സ്വകാര്യ കൊയ്ത്ത് യന്ത്രങ്ങള്‍, സര്‍ക്കാര്‍ കൊയ്ത്ത് യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. കഴിഞ്ഞ പുഞ്ച സീസണിലും രണ്ടാം കൃഷി വിളവെടുപ്പിനും അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ച യന്ത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു കൊയ്ത്തു നടത്തിയത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നും ഇടനിലക്കാര്‍ വഴിയാണ് അന്നു യന്ത്രങ്ങള്‍ എത്തിച്ചത്.
കുട്ടനാട് പാക്കേജില്‍ പെടുത്തിയും, ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ പെടുത്തിയും, കൃഷിവകുപ്പു നേരിട്ടും വാങ്ങിക്കൂട്ടിയ യന്ത്രങ്ങളാണ് തുരുമ്പെടുത്തു നശിക്കുന്നത്. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി വാങ്ങിയ 158 കൊയ്ത്തു മെതി യന്ത്രങ്ങളാണു ജില്ലയില്‍ ഉണ്ടായിരുന്നത്. കൂടാതെ ജില്ലാ പഞ്ചായത്തിന്റെ 19 യന്ത്രങ്ങളും. സര്‍ക്കാര്‍ യന്ത്രങ്ങള്‍ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ നിയന്ത്രണത്തില്‍ കെയ്കോ ആണ് കൈകാര്യം ചെയ്തിരുന്നത്. ഇപ്പോള്‍ ഇരുപത്തിയഞ്ചോളം മാത്രമാണ് ‘ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നത്. കേടായ യന്ത്രങ്ങള്‍ എവിടെയാണെന്ന് കൃഷി വകുപ്പ് അധികൃതര്‍ക്കു പോലും അറിവില്ല.
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നവ പൂര്‍ണമായും നശിച്ച നിലയിലുമാണ്. ഓരോ വര്‍ഷവും ലക്ഷങ്ങള്‍ ചെലവഴിച്ചു അറ്റകുറ്റപ്പണി നടത്തുന്നുണ്ടെങ്കിലും അശാസ്ത്രീയമായ ഉപയോഗം മൂലം എല്ലാം തകരാറിലാകുന്നു. ഒരുവര്‍ഷം മുന്‍പു യന്ത്രങ്ങള്‍ നന്നാക്കി കലക്ടറുടെയും അതതു കൃഷി‘വനുകളുടെയും നിയന്ത്രണത്തില്‍ പാടശേഖരങ്ങള്‍ക്കു നല്കാന് നടപടികള്‍ തുടങ്ങിയിരുന്നെങ്കിലും ചുവപ്പു നാടയില്‍ കുടുങ്ങി.
പുഞ്ച സീസണില്‍ 400 മുതല്‍ 500 യന്ത്രങ്ങള്‍ ഉണ്ടെങ്കിലെ കൊയ്ത്ത് സുഗമമായി നടക്കുകയുള്ളു. ആന്ധ്ര, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് യന്ത്രങ്ങള്‍ കേരളത്തിലെത്തുന്നത്. സര്‍ക്കാര്‍ യന്ത്രങ്ങള്‍ ഇല്ലാത്തതോടെ സ്വകാര്യ കൊയ്ത്തു യന്ത്രങ്ങള്‍ എത്തിക്കുന്ന ഇടനിലക്കാരുടെ ചൂഷണം വര്‍ദ്ധിക്കാനാണ് സാദ്ധ്യത. ഈ മാസം പതിനഞ്ചോടെ കുട്ടനാട്ടില്‍ കൊയ്ത്ത് തുടങ്ങും. മുന്‍കാലങ്ങളില്‍ കൊയ്ത്ത് സീസണ് തുടങ്ങുന്നതിന് ഒരു മാസം മുന്‍പ് തന്നെ ജില്ലാ ‘ഭരണകൂടം ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്ത് യന്ത്രങ്ങള്‍ക്ക് മണിക്കൂറിന് ഈടാക്കാവുന്ന പരമാവധി തുക എത്രയെന്ന് നിശ്ചയിക്കുമായിരുന്നു.
എന്നാല്‍ ഇത്തവണ യോഗം പോലും വിളിച്ചു ചേര്‍ത്തിട്ടില്ല. സര്‍ക്കാര്‍ യന്ത്രം ഇല്ലാതിരുന്ന അവസരത്തില്‍ കര്‍ഷകരില്‍ നിന്ന് ഏക്കറിന് 2,000 മുതല്‍ 3,000 വരെ വാങ്ങിയാണ് ഏജന്‍സികള്‍ കൊയ്ത്തു നടത്തിയിരുന്നത്. അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ടു യന്ത്രങ്ങള്‍ നന്നാക്കി ലഭ്യമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: