കൊച്ചി: 70 വര്‍ഷം പൂര്‍ത്തിയാക്കുന്ന കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്തു. മത്സ്യ മേഖലയിലെ ഗവേഷണങ്ങളും നിയമനിര്‍മ്മാണങ്ങളും നടത്തുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യ കര്‍ഷകര്‍ക്കും പ്രാധാന്യം നല്‍കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. നയരൂപീകരണം നടത്തുമ്പോള്‍ മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ഊന്നല്‍ നല്‍കണം. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ശാസ്ത്രസമൂഹം മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
അമിതവണ്ണവും കൊളസ്ട്രോളും കുറയ്ക്കുന്നതിന് വേണ്ടി സിഎംഎഫ്ആര്‍ഐ കടല്‍ പായലില്‍ നിന്ന് നിര്‍മ്മിച്ച മരുന്ന്, മീനുകളെ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായകരമാകുന്ന രീതിയില്‍ വികസിപ്പിച്ച മൊബൈല്‍ ആപ്പ് എന്നിവ ഗവര്‍ണര്‍ പുറത്തിറക്കി. സിഎംഎഫ്ആര്‍ഐയുടെ പഠന റിപ്പോര്‍ട്ടുകളും ഗവര്‍ണര്‍ പ്രകാശനം ചെയ്തു. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഇന്ത്യന്‍ തപാല്‍ വകുപ്പ് പുറത്തിറക്കിയ സിഎംഎഫ്ആര്‍ഐയുടെ പേര് പതിച്ച പ്രത്യേക പോസ്റ്റല്‍ കവറും ഗവര്‍ണര്‍ പ്രകാശനം ചെയ്തു.
സിഎംഎഫ്ആര്‍ഐ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ച് നടത്തിവരുന്ന മത്സ്യ, കല്ലുമ്മക്കായ കൃഷികളുടെ വിജയഗാഥകള്‍ അനാവരണം ചെയ്യുന്ന ആറ് വീഡിയോ സിഡികളും ചടങ്ങില്‍ പ്രകാശനം ചെയ്തു. ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ജെ.കെ. ജെന അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന് സിഎംഎഫ്ആര്‍ഐ യുടെ പുതിയ ഗവേഷണ പദ്ധതികള്‍ വിശദീകരിച്ചു.
എംപിഇഡിഎ ചെയര്മാന് ഡോ. എ ജയതിലക്, കേരള മധ്യമേഖല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ സുമതി രവിചന്ദ്രന്‍, ഡോ. ജി മഹേശ്വരുഡു സംസാരിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷവുമായി ബന്ധപ്പെട്ട് സിഎംഎഫ്ആര്‍ഐയുടെ കൊച്ചി ആസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 11 ഗവേഷണ കേന്ദ്രങ്ങളിലും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: