കൊച്ചി: ചില കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും ചില സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ പിന്‍വലിക്കണമെന്നും പൊതുമേഖലയെ സംരക്ഷിക്കാനാവശ്യമായ കര്‍മ്മപരിപാടി ആവിഷ്കരിക്കണമെന്നും സെന്‍ട്രല്‍ പബ്ലിക് സെക്ടര്‍ കോണ്‍ഫെഡറേഷന്‍ (ബിഎംഎസ്) അഖിലേന്ത്യാ പ്രസിഡന്റ് എന്‍. അങ്കുസ്വാമി ആവശ്യപ്പെട്ടു. സെന്‍ട്രല്‍ പബ്ലിക് സെക്ടര്‍ യൂണിയനുകളുടെ സംസ്ഥാന കണ്‍െവന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമാക്കുന്നതിന് നിലവിലുള്ള കെടുകാര്യസ്ഥതയും ധൂര്‍ത്തും അവസാനിപ്പിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി സംഘടനകളുമായി കൂടിയാലോചന നടത്തണമെന്നും എന്‍. അങ്കുസ്വാമി ആവശ്യപ്പെട്ടു. 17 മാസമായി ശമ്പളം ലഭിക്കാത്ത എച്ച്ഒസി തൊഴിലാളികള്‍ക്ക് അടിയന്തരമായി ശമ്പളം നല്കുവാന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
ബിഎംഎസ് ദേശീയസമിതിയംഗം പി.കെ. രവീന്ദ്രനാഥ് അധ്യക്ഷനായി. പബ്ലിക് സെക്ടര്‍ കോണ്‍ഫെഡറേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സച്ചിദാനന്ദ ഗാര്‍ഗെ (ഒഡീഷ), സംഘടനാ സെക്രട്ടറി രാമനാഥ ഗണേഷ് (പൂനെ), ഭാസ്കരശര്മ്മ (ഹൈദരാബാദ്), ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടറി ആര്. രഘുരാജ്, ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍, സംസ്ഥാന സമിതിയംഗം എം.എസ്. ശശിരാജ് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ച് 15 ന് പൊതുമേഖലാ സംരക്ഷണ ദിനമായി’ ആചരിക്കാന്‍ കണ്വെന്ഷന് തീരുമാനിച്ചു. ടി.എസ്. രാജീവ് സ്വാഗതവും എസ്. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: