ലക്നൗ: യുപിയില്‍ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനു മുന്‍പ് നല്കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കി തുടങ്ങി. 36,000കോടി രൂപയുടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനമാണ് അവയില്‍ സുപ്രധാനവും ഏറ്റവും ഒടുവിലത്തേതും.
86 ലക്ഷം ചെറുകിട കര്‍ഷകരുടെ വായ്പകളാണ് എഴുതിത്തള്ളുക. മൊത്തം 36000 കോടി രൂപയുടേതാണ് ഈ കടങ്ങള്‍. സംസ്ഥാനത്തൊട്ടാകെ 5000 ഗോതമ്പ് ശേഖരണ കേന്ദ്രങ്ങള്‍ തുറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ഷകര്‍ക്ക് ഇനി ഇടനിലക്കാരെ ഒഴിവാക്കി തങ്ങളുടെ ഗോതമ്പ് ആധാര്‍ കാര്‍ഡ് ഹാജരാക്കി ഇത്തരം കേന്ദ്രങ്ങളില്‍ എത്തിച്ച് വില്‍ക്കാം. ഇത്തരം കേന്ദ്രങ്ങളില്‍ മെച്ചപ്പെട്ട വില നല്‍കും.
അഞ്ച് ഏക്കറില്‍ താഴെ കൃഷിഭൂമിയുള്ള, ചെറുകിട കര്‍ഷകരുടെ ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായപകളാണ് ഉപേക്ഷിക്കുക .2016 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്കാണ് ഇത് ബാധകം. ഇതിനു പുറമേ സംസ്ഥാനത്തെ ഏഴു ലക്ഷം കര്‍ഷകര്‍ക്ക് വിവിധ ബാങ്കുകള്‍ നല്കിയ 5630 കോടി വായ്പ വെറുതേ കിടക്കുന്ന മൂലധനമായി കണ്ട് എഴുതിത്തള്ളാനും തീരുമാനിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതു വഴി നഷ്ടമാകുന്ന 36359 കോടി രൂപ കിസാന്‍ രാഹത്ത് ബോണ്ട് (കടപ്പത്രങ്ങള്‍) വഴി സംഭരിക്കാനും യുപി സര്‍ക്കാര്‍ തീരുമാനിച്ചു.
യുപിയിലെ 2.30 കോടി കര്‍ഷകരില്‍ 2.15 പേരും ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വയെരുള്ള ചെറുകിട നാമമാത്ര കര്‍ഷകരാണ്. വായ്പ എഴുതി തള്ളുന്നതിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറി രാഹുല്‍ ഭട്നഗറുടെ നേതൃത്വത്തില്‍ എട്ടംഗ സമിതി രൂപീകരിച്ചിട്ടുമുണ്ട്. അയ്യായിരം കേന്ദ്രങ്ങള്‍ വഴി 80 ലക്ഷം ടണ്‍ ഗോതമ്പ് സംഭരിക്കും. അതില്‍ ആദ്യ ഘട്ടമായി 40 ലക്ഷം ടണ്‍ സംഭരിക്കും.
ക്വിന്റലിന് ഗോതമ്പിന് 1625 രൂപ താങ്ങുവില പ്രഖ്യാപിച്ചു. അതിനു പുറമേ ഒരു ക്വിന്റലിന് കൈകാര്യച്ചെലവായി പത്തു രൂപയും അനുവദിക്കും. സംസ്ഥാനത്തെ അനധികൃത അറവുശാലകള്‍ പൂട്ടുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇതിനുള്ള തീരുമാനം എടുത്തു. നടപടിയും തുടങ്ങി. പൂവാല ശല്യം ഒഴിവാക്കാന്‍ പോലീസിന്റെ സ്ക്വാഡുകളെ നിയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: