കുന്നത്തൂര്‍: സംസ്ഥാനബാലാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടര്‍ന്ന് സ്കൂളിന് മുമ്പില്‍ അപകടകരമാംവിധം താഴ്ന്ന് കിടന്ന പാതയുടെ വശങ്ങള് ഉയര്‍ത്തി തറയോട് പാകുന്ന ജോലികള്‍ ആരംഭിച്ചു. ശാസ്താംകോട്ട ഭരണിക്കാവ് ജെഎംഎച്ച്എസിന് മുന്പിലെ ദേശീയപാതയുടെ ഇരുവശമാണ് മണ്ണിട്ട് ഉയര്‍ത്തിയ ശേഷം തറയോട് പാകുന്നത്. റോഡ് ദേശീയപാതയായി പുതുക്കി പണിതപ്പോള്‍ ഇരുവശവും ഒരടിയോളം താഴ്ന്നിരുന്നു. ഇത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരന്തരം അപകടങ്ങളില്‍പ്പെടാന്‍ ഇടയാക്കി. റോഡിന്റെ വശങ്ങള് ഉയര്ത്തണമന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. വിദ്യാര്‍ത്ഥികളെ അണിനിരത്തി സമരം ചെയ്യാന്‍ സ്കൂള്‍ ശ്രമം നടത്തിയെങ്കിലും പോലീസ് ഇടപെടലിനെ തുടര്‍ന്ന് അത് ഉപേക്ഷിച്ചു. തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന് പരാതി നല്‍കിയത്. പാതയുടെ ഇരുവശങ്ങളിലുമായി 190 മീറ്റര്‍ നീളത്തിലാണ് തറയോട് പാകുന്നത്. 11 ലക്ഷം രൂപയ്ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ദേശീയപാതാ അതോറിറ്റിയാണ് നിര്‍മ്മാണചിലവ് വഹിക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: