കൊച്ചി: ഏറെനാളായുള്ള കാത്തിരിപ്പിനൊടുവില്‍ ബാങ്കുകളില്‍ ക്ഷേമ പെന്ഷനെത്തിയെങ്കിലും പെന്‍ഷന്‍ക്കാര്‍ക്ക് ഗുണമുണ്ടായില്ല. മിനിമം ബാലന്‍സിന്റെ പേര് പറഞ്ഞ് പൊതുമേഖലാ ബാങ്കുകള്‍ പലതും രണ്ടായിരം രൂപ പിടിച്ചശേഷം ബാക്കി തുക മാത്രമാണ് പെന്‍ഷന്‍കാര്‍ക്ക് നല്‍കുന്നത്. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ജനുവരി, ഫെബ്രുവരി, മാര്‍ച്ച് എന്നീ മാസത്തിലെ പെന്ഷന് തുകയായി പെന്‍ഷന്‍കാരുടെ അക്കൗണ്ടിലെത്തിയത് 3000 രൂപയാണ്. മിനിമം ബാലന്‍സ് കഴിഞ്ഞ് പലര്‍ക്കും നല്കിയതാകട്ടെ ആയിരം രൂപ മാത്രം. ബാങ്കുകളില്‍ നേരിട്ട് എത്തി പണം പിന്വലിക്കുന്നവരോടാണ് മിനിമം ബാലന്‍സ് തുക പിടിക്കുന്നത്. എടിഎം വഴി പണം പിന്‍വലിക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും കിട്ടുന്നുണ്ട്. എന്നാല്‍ ഇവര്‍ പിന്നീട് പിഴ നല്‍കേണ്ടി വരും.
വിഷുവിന് മുമ്പ് കിട്ടേണ്ട ക്ഷേമ പെന്ഷന് സര്‍ക്കാര്‍ അലംഭാവം മൂലം വൈകിയിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് പെന്ഷന് കിട്ടാനുള്ളത്. ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഈ തുക കൈമാറിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, മിനിമം ബാലന്‍സിന്റെ തുക പിടിക്കാനുള്ള നീക്കത്തിന്റ ഭാഗമായാണ് പെന്ഷന് വൈകിപ്പിക്കുന്നതെന്നാണ് പരാതി ഉയരുന്നത്.
അതേസമയം സീറോ ബാലന്‍സ് അക്കൗണ്ട് എടുത്തവരില്‍ നിന്ന് ബാങ്കുകള്‍ പണം പിടിക്കുന്നില്ലെന്നും മറ്റു അക്കൗണ്ടുകളെടുത്ത് മിനിമം ബാലന്‍സ് എടുത്തവരുടെ തുകയാകാം ബാങ്കുകള്‍ പിടിക്കുന്നതെന്നുമാണ് ലീഡ് ബാങ്ക് അധികൃതര്‍ നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: