തിരുവനന്തപുരം: സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പ്രസംഗിച്ച സിപിഎം സെക്രട്ടറിയേറ്റംഗവും വൈദ്യുതി മന്ത്രിയുമായ എം.എം. മണിക്ക് പാര്‍ട്ടി ശിക്ഷ-പരസ്യ ശാസന. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ തകര്‍ക്കും വിധം തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തുന്ന സാഹചര്യത്തിലാണ് അച്ചടക്ക നടപടി. പാര്‍ട്ടിയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കും വിധമുള്ള പൊതുപരാമര്‍ശങ്ങള്‍ നടത്തിയതിനാണ് ഈ നടപടിയെന്ന് വാര്‍ത്താക്കുറിപ്പില്‍ സിപിഎം അറിയിച്ചു.
മണിക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായിരുന്നു. സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം ഇന്നലെ സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു. മണിയുടെ അസാന്നിധ്യത്തിലായിരുന്നു തീരുമാനം.
മണി രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പാര്‍ട്ടി തള്ളി. മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിനെ രൂക്ഷമായി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടാണ് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചത്.
മണിയുടെ പരാമര്‍ശം കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിവാദമെല്ലാം സിപിഎമ്മിന് എതിരാവുന്ന സാഹചര്യമുണ്ടാക്കിയെന്ന് കോടിയേരി പറഞ്ഞു.
ഇത് രണ്ടാംതവണയാണ് മണിക്കെതിരെ നടപടിയുണ്ടാകുന്നത്. ഇടുക്കി ജില്ലയിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ വണ്‍ ടു ത്രീ പ്രസംഗത്തിന്റെ പേരില്‍ മണിയെ പാര്‍ട്ടി ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. സംസ്ഥാന സമിതിയില്‍ നിന്ന് അന്ന് ആറ് മാസത്തേക്ക് സസ്പെന്‍ഡും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: