തൃശൂര്‍: ഇരട്ടപ്പദവി വിവാദവും കടുത്ത വിഭാഗീയതയും. സിപിഎം ജില്ലാക്കമ്മിറ്റിയില്‍ കലാപം മുറുകുന്നു. കടുത്ത വിഭാഗീയതയെത്തുടര്‍ന്ന് പെരിഞ്ഞനം, വരവൂര്‍ ലോക്കല്ക്കമ്മിറ്റികള് പിരിച്ചുവിടാന്‍ ജില്ലാകമ്മിറ്റി തീരുമാനിച്ചു. ജില്ലാ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശം ജില്ലാകമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
മന്ത്രി സി.രവീന്ദ്രനാഥിനെ ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. കെ.യു.അരുണന് എംഎല്‍എയെ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. മന്ത്രി രവീന്ദ്രനാഥ് സംസ്ഥാനകമ്മിറ്റിയിലും അംഗമാണ്.
ജില്ലാസെക്രട്ടറിയേറ്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ശേഷവും തൃശൂര്‍, പുഴയ്ക്കല്‍ ഏരിയ സെക്രട്ടറിമാരായി പി.കെ.ഷാജനും, എ.എസ്.കുട്ടിയും തുടരുന്നത് പാര്‍ട്ടിയില്‍ വലിയ കലാപത്തിന് തിരികൊളുത്തുന്നു. ഇവര്‍ക്ക് പകരം ഏരിയ സെക്രട്ടറിമാരെ കണ്ടെത്താന്‍ ജില്ലാകമ്മിറ്റിയിലെ ചൂടേറിയ ചര്‍ച്ചക്ക് കഴിഞ്ഞില്ല.
ഷാജനും കുട്ടിയും ഏരിയ സെക്രട്ടറിമാരായി തുടരുന്നതില്‍ ജില്ലാകമ്മിറ്റിയിലും ഏരിയ കമ്മിറ്റികളിലും കടുത്ത എതിര്‍പ്പ് ഉയരുന്നുണ്ട്.
കുന്നംകുളത്തും ശക്തമായി തുടരുന്ന വിഭാഗീയതക്ക് പരിഹാരം കാണാന്‍ നേതൃത്വത്തിനായില്ലെന്ന് ജില്ലാകമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു.
ബാബു എം പാലിശ്ശേരിയും സഹോദരന് ബാലാജി എം പാലിശ്ശേരിയും തമ്മിലുള്ള പോര് ഇവിടെ പാര്‍ട്ടിയുടെ ശക്തി ചോര്‍ത്തിയെന്നും സ്ഥലം എംഎല്‍എ കൂടിയായ എ.സി.മൊയ്തീന് പ്രശ്നം പരിഹരിക്കുന്നതിന് ഒന്നും ചെയ്യുന്നില്ലെന്നും ജില്ലാകമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു.
വിഭാഗീയതയെത്തുടര്‍ന്ന് സിഐടിയു സമ്മേളനം പോലും മാറ്റിവെക്കേണ്ട സാഹചര്യമുണ്ടായി.
ഇവിടെ പ്രശ്നം തീര്‍ക്കാന്‍ ഇടപെട്ട കെ.രാധാകൃഷ്ണന് പരാജയപ്പെട്ടുവെന്നും ജില്ലാകമ്മിറ്റിയില്‍ അംഗങ്ങള്‍ വിമര്‍ശിച്ചു. നേതൃത്വം ഏകപക്ഷീയമായാണ് നിലപാടെടുത്തത്.
അടുത്തവര്‍ഷമാദ്യം സിപിഎം ജില്ലാസമ്മേളനം നടക്കും. ഇത് മുന്‍കൂട്ടി കണ്ട് പാര്‍ട്ടി ഭാരവാഹിത്യം പിടിച്ചെടുക്കാനുള്ള നീക്കമാണ് വിവിധ വിഭാഗങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
2015ല്‍ ഇരിങ്ങാലക്കുടയില്‍ നടന്ന ജില്ലാസമ്മേളനത്തില്‍ വിഭാഗീയത അവസാനിപ്പിക്കാനായി എന്ന് നേതൃത്വം അവകാശപ്പെട്ടിരുന്നു. എന്നാല്‍ അതിന് ശേഷവും വിഭാഗീയതയും ചേരിപ്പോരും പാര്‍ട്ടിയില്‍ ശക്തമായി തുടരുന്നുവെന്ന ആരോപണവും ജില്ലാകമ്മിറ്റിയില്‍ ഉയര്‍ന്നു.
മന്ത്രി എ.സി.മൊയ്തീന്, ജില്ലാസെക്രട്ടറി കെ.രാധാകൃഷ്ണന് എന്നിവര്‍ക്ക് നേരെയായിരുന്നു വിമര്‍ശനങ്ങള്‍ ഏറെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: