പെരുമ്പാവൂര്‍: അരുവപാറ സുനില്‍ വധക്കേസിലെ രണ്ട് പ്രതികള്‍ അറസ്റ്റില്‍. കേസിലെ ഒന്നും മൂന്നും പ്രതികളായ നെടുങ്ങപ്ര കൊച്ചങ്ങാടി കല്ലിടുമ്പില്‍ അമല്‍(24), അരുവപ്പാറ മാലിക്കുടി വീട്ടില്‍ ബേസില്‍(23) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ നാല് പ്രതികളാണുള്ളത്. രണ്ടാം പ്രതി ചെറങ്ങര സനു ചന്ദ്രന്(23), നാലാം പ്രതി എളമ്പിള്ളി റോബിന് വര്‍ഗീസ് എന്നിവര്‍ ഒളിവിലാണ്.
സുനിലിന്റെ വീടിനടുത്തുള്ള പാറയില്‍ വന്നിരുന്ന് പ്രതികള്‍ ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തിനുശേഷം മുങ്ങിയ പ്രതികള്‍ മൂന്നാര്‍, വട്ടവട, കോവിലൂര്‍, കോതമംഗലം, മൂവാറ്റുപുഴ, തൃശൂര്‍, വേങ്ങൂരിലെ മലകളിലും പാണിയേലി പോരിന് സമീപത്തെ ആനയിറങ്ങുന്ന ഉള്‍ക്കാടുകളിലും എന്നിവിടങ്ങളില്‍ ഒളിവിലായിരുന്നു. കോതമംഗലം ഓടക്കാലി മലയില്‍ ഒളിവിലായിരുന്ന പാറക്കൂട്ടങ്ങളില്‍ നിന്നാണ് ഇന്ന് പുലര്‍ച്ചെ കുറുപ്പംപടി സിഐ ജെ. കുര്യാക്കോസിന്റെ നിര്‍ദ്ദേശ പ്രകാരം എസ് ഐ പി.എം.ഷമീറും സംഘവും പ്രതികളെ പിടികൂടിയത്. പ്രതികള്‍ നിരവധി ക്രിമിനല്‍, ക്വട്ടേഷന്‍, കവര്‍ച്ച കേസുകളില്‍ കൂട്ടുപ്രതികളാണ്.
അങ്കമാലി പോലസ്സ്റ്റേഷനില് 2015-ല്‍ ചെറുപ്പക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചകേസില്‍ പ്രതികള്‍ക്കെതിരെ വിചാരണ നടക്കുന്നുണ്ട്. കൂടാതെ കോതമംഗലം ഐരൂപ്പാടത്ത് കൊട്ടേഷന്‍ വാങ്ങി ആളുമാറി ഗുരുതര പരിക്കേല്‍പ്പിച്ചതിന് വധശ്രമത്തിനും രണ്ട് പ്രതികളും വിചാരണ നേരിടുകയാണ്. കുറുപ്പംപടി സ്റ്റേഷനില്‍ നിരവധി അടിപിടി കേസുകളിലും പ്രതികളാണ്. ഒന്നാം പ്രതിക്കെതിരെ കാപ്പ നിയമപ്രകാരം പ്രൊപ്പോസല്‍ ജില്ലാ കളക്ടര്‍ക്ക് അയച്ചിട്ടുണ്ട്.
എസ്സിപിഒമാരായ അബ്ദുല്‍ റസാഖ്, തങ്കച്ചന്, സിപിഒമാരായ ഷിജിത്, സുധീര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കുന്നത്തുനാട് സിഐയുടെ നേതൃത്വത്തില്‍ എസ്ഐമാരായ ഷമീര്‍, സുരേഷ് ബാബു, എസ്സിപിഒ അനില്‍ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: