പാവറട്ടി : പണി പൂര്‍ത്തിയാവാത്ത വീടിനുള്ളില്‍ പറക്കമുറ്റാത്ത നാല് മക്കളുമായി ദുരിതത്തില്‍ കഴിയുകയാണ് പെരുവല്ലൂര്‍ കോട്ടപ്പാടത്തെ കരിച്ചായില് പ്രദീപിന്റെ കുടുംബം. വീട് പണിക്ക് പഞ്ചായത്തില്‍ നിന്ന് സഹായം ലഭിക്കണമെങ്കില്‍ നേരത്തെ ബ്ലോക്കില്‍ നിന്ന് അനുവദിച്ച 85000 രൂപ പലിശയടക്കം തിരിച്ചടക്കണം.
മേല്‍ക്കൂരയോ വാതിലോ ജനലോ ഇല്ലാത്ത വീട്ടിലാണ് പ്രദീപും ഭാര്യ ശ്രീജയും സ്കൂള്‍ വിദ്യാര്‍ഥികളായ നാല് മക്കളും അടങ്ങുന്ന കുടുംബം കഴിയുന്നത്. ഏകദേശം പത്ത് വര്‍ഷം മുമ്പ് ഇവര്‍ക്ക് വീട് പണിയാനായി ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു.
നേരത്തെയുണ്ടായിരുന്ന ഓല വീട് പൊളിച്ച് പുതിയ വീടിന്റെ നിര്‍മാണം തുടങ്ങിവെച്ചു. എന്നാല്‍ ശരിയായ വഴി പോലുമില്ലാത്ത വീട്ടിലേക്ക് കെട്ടിട നിര്‍മാണ സാമഗ്രികള്‍ എത്തിക്കാന്‍ തന്നെ വന്‍തുക ചെലവായി. തറയും ഭിത്തിയുമെല്ലാം നിര്‍മിച്ചു കഴിഞ്ഞപ്പോള്‍ പണി മുന്നോട്ട് കൊണ്ടുപോകാനാവാത്ത അവസ്ഥയായി. പ്രദീപിന്റെ കരിങ്കല്ല് പണിയില്‍ നിന്നുള്ള വരുമാനം മാത്രമായിരുന്നു ഏകആശ്രയം. പണി പൂര്‍ത്തിയാക്കാനാവാത്ത അവസ്ഥയായപ്പോള്‍ ടാര്‍പോളിന്‍ കൊണ്ട് മേല്‍ക്കൂര മറച്ചു.
തകരഷീറ്റും തുണിയുമെല്ലാം ചേര്‍ത്ത് വാതിലും ജനലും മറയ്ക്കുകയും ചെയ്തു. മൂന്ന് സെന്റിലുള്ള ഈ വീടിന് കിണറോ ശുചിമുറിയോ ഒന്നുമില്ല. പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ ബ്ലോക്കില്‍ നിന്ന് 85000 രൂപയുടെ സഹായം മാത്രമേ ലഭിച്ചുള്ളൂ. ഇപ്പോള്‍ വീടു പണിക്ക് മൂന്ന് ലക്ഷം രൂപ പഞ്ചായത്തില്‍ നിന്ന് നല്‍കുന്നുണ്ട്. എന്നാല്‍ അത് ലഭിക്കണമെങ്കില്‍ നേരത്തെ ലഭിച്ച 85000 രൂപ പലിശയടക്കം തിരിച്ചു നല്‍കണം എന്നതാണ് അവസ്ഥ. കാറ്റൊന്ന് ആഞ്ഞ് വീശിയാല്‍ പോലും ഭയന്നാണ് പ്രദീപും ഭാര്യ ശ്രീജയും മക്കളും ഈ വീട്ടില്‍ കഴിയുന്നത്. മഴ പെയ്താല്‍ വീടിനകത്തു മുഴുവന്‍ വെള്ളമാകും. സമാധാനമായി തലചായ്ക്കാന്‍ ഒരു കിടപ്പാടം എന്ന സ്വപ്നം പൂവണിയിക്കാന്‍ എന്തുചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് ഈ ദരിദ്രകുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: