ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങള്‍ ഫെയ്സ്ബുക്കിലിട്ടതിനെ തുടര്‍ന്ന് വിവാദത്തിലായ ദംഗല്‍ നായിക സൈറ വസീം പാസ്റ്റുകള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞു. ശനിയാഴ്ചയാണ് കശ്മീര്‍ സ്വദേശിയായ സൈറ മെഹ്ബൂബയെ കണ്ടത്. മെഹ്ബൂബയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ ട്രോളുകള്‍ പ്രചരിച്ചു. ഇതേത്തുടര്‍ന്നാണ് 16കാരിയായ സൈറ ക്ഷമ ചോദിച്ചത്.
ഇതൊരു മാപ്പപേക്ഷയാണ് എന്നു പറഞ്ഞുകൊണ്ടുള്ള കുറിപ്പാണ് സൈറ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്റെ അടുത്തിടെ നടന്ന ചില പ്രവൃത്തികളിലും ചിലരെ സന്ദര്‍ശിച്ചതിലും ധാരാളം പേര്‍ക്ക് അനിഷ്ടവും ദേഷ്യവുമുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. അവരുടെ വികാരങ്ങള്‍ ഞാന്‍ മനസിലാക്കുന്നു. ഞാന്‍ 16 വയസുള്ള ഒരു പെണ്‍കുട്ടിയാണെന്ന് മനസിലാക്കി മാപ്പുതരണമെന്നും കുറിപ്പില്‍ പറയുന്നു.
അതേസമയം, ഒരു ചെറിയ പെണ്‍കുട്ടിയെ കൊണ്ട് മാപ്പെഴുതിച്ചതിനെ തുടര്‍ന്ന് നിരവധി പ്രമുഖര്‍ രംഗത്തുവന്നു. സൈറയ്ക്ക് പിന്തുണയുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തെത്തി. മുഖ്യമന്ത്രി മെഹ്ബൂബയുമായി കൂടിക്കാഴ്ച നടത്തിയതിന് ഒരു പതിനാറുകാരിയെ ക്ഷമചോദിക്കാന്‍ നിര്ബന്ധിക്കരുതായിരുന്നെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: