കോഴിക്കോട്: നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തി വീണ്ടും തീ. ഫയര്‍ഫോഴ്സ് സേനാംഗങ്ങളുടെ പരിശ്രമം വന്‍ദുരന്തം ഒഴിവാക്കി. കോര്പ്പറേഷന് സ്റ്റേഡിയം പരിസരത്തെ ഗംഗ തിയേറ്ററിന് സമീപത്തെ റെക്സിന് ലാന്റ് എന്ന കടയ്ക്കാണ് ശനിയാഴ്ച രാത്രി പതിനൊന്നോടെ തീ പിടിച്ചത്.
തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടവര്‍ തൊട്ടടുത്ത തിയേറ്ററിലെ ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഇവരാണ് തീപിടിച്ച വിവരം ഫയര്‍ഫോഴ്സില്‍ അറിയിച്ചത്. ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ രണ്ടു മണിക്കൂറോളം കിണഞ്ഞു പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കോര്‍പ്പറേഷന്റെ ഉടമ സ്ഥതയിലുള്ള കെട്ടിടത്തിലെ മൂന്ന് മുറികളാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. മാങ്കാവ് സ്വദേശി രാജുവാണ് റെക്സിന് ലാന്റിന്റെ ഉടമ. പത്തു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
തീപിടിച്ച കടയ്ക്ക് പിന്നിലായി ശ്രീകണ്ഠേശ്വരം ക്ഷേത്രം റോഡില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയ ലോറി നിര്‍ത്തിയിട്ടിരുന്നു. ഇതു പോലീസ് ഇടപെട്ട് സ്ഥലത്തു നിന്നും നീക്കം ചെയ്യുകയായിരുന്നു.
ഈ ലോറി ഡ്രൈവര്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് പോലീസ് വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകടക്കുകയായിരുന്നു. അപ്പോഴേയ്ക്കും വാഹനത്തിന്റെ ഡ്രൈവര്‍ എത്തി വണ്ടി മാറ്റുകയുമായിരുന്നു. കെഎസ്ഇബി ജീവനക്കാരെത്തി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
റെക്സിന്, ഉന്നം, കാര്‍പെറ്റ്, ഫര്‍ണ്ണിച്ചര്‍ ക്ലോത്ത് എന്നിവയാണ് തീപിടിച്ച കടകളില്‍ ഉണ്ടായിരുന്നത്. വേഗത്തില്‍ തീ ആളിപ്പടരാന്‍ ഇത് കാരണമായി. തൊട്ടടുത്ത കടയില്‍ വിവിധതരം കെമിക്കലുകളായിരുന്നു ഉണ്ടായി രുന്നത്. ഈ കടയിലേക്ക് തീപടര്‍ന്നിരുന്നുവെങ്കില്‍ സ്ഥിതി ഗുരുതരമാകുമായിരുന്നു. എന്നാല്‍ ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ തീ ഈ കടകളിലേക്ക് വ്യാപിക്കുന്നത് തടഞ്ഞു. തീ ആളിപടര്‍ന്നതോടെ തൊട്ടടുത്ത തിയേറ്റില്‍ ഷോ നിര്‍ത്തി ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചു.
മീഞ്ചന്ത, വെള്ളിമാടുകുന്ന്, ബീച്ച്, മുക്കം എന്നീ ഫയര്‍സ്റ്റേഷനുകളില്‍ നിന്നായി പത്തോളം ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയ മാക്കിയത്. ബീച്ച് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ബിജു, സിറ്റി പോലീസ് കമ്മീഷണര്‍ ജയദേവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍.
നൂറോളം പോലീസുകാരും ക്യുക്ക് റെസ്പോണ്‍സ് ടീം അംഗങ്ങളും സ്ഥലത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: