തിരുവില്വാമല: ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥികളെ മര്‍ദിക്കാനായി ഇടിമുറിയുണ്ടെന്ന സാക്ഷ്യപ്പെടുത്തലുമായി വിദ്യാര്‍ഥികള്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു നടന്നാല്‍ നൊട്ടോറിയല്‍സ് പട്ടികയിലുള്‍പ്പെടുത്തി പീ!ഡിപ്പിക്കുന്നു. ഷേവ് ചെയ്യാത്തതിനടക്കം ഭീഷണിപ്പെടുത്തി പിഴയീടാക്കുന്നതും പരീക്ഷ എഴുതിപ്പിക്കാതിരിക്കുന്നതും പതിവാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.വിദ്യാര്‍ഥികളെ ശീരീരികമായി ഉപദ്രവിക്കാന്‍ കോളജിനുള്ളില്‍ ഇടിമുറിയെന്നത് വെറും ആരോപണമല്ലെന്നും യാഥാര്‍ഥ്യമാണെന്നും മര്‍ദനം നേരില്‍ കണ്ടതിന്റെ അനുഭവത്തില്‍ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വിദ്യാര്‍ഥി ഉറപ്പിച്ചു പറയുന്നു.ഇടിമുറിക്കപ്പുറം അലിഖിത നിയമങ്ങളുടെ കടന്നുകയറ്റവും ക്യാംപസിലുണ്ട്. അതിലൊന്നാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നടക്കുന്നതിനും മിണ്ടുന്നതിനുമുള്ള അപ്രഖ്യാപിത വിലക്ക്. ഷേവ് ചെയ്യാതെയെത്തിയതിന്റെ പേരില്‍ പരീക്ഷ എഴുതിക്കാതെ തോറ്റുപോയ ഒട്ടേറെ വിദ്യാര്ഥികളിന്നും പഠനം പൂര്‍ത്തിയാക്കാനാവാതെ കഴിയുന്നു.മൊബൈല്‍ ഉപയോഗിച്ചാല്‍, അസുഖത്തിന് പോലും അവധിയെടുത്താല്‍ ഇങ്ങനെ നിസാര വീഴ്ചകള്‍ക്കു പോലും യാതൊരു രേഖയുമില്ലാതെ പിഴയീടാക്കും. പിഴ നല്കിയില്ലങ്കില് ഇന്റേണല്‍ മാര്‍ക്ക് നല്‍കാതെ തോല്‍പ്പിക്കുന്നതും ഡീബാര്‍ ചെയ്യുന്നതും പതിവാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇത്തരം പീഡനങ്ങളുടെ ഇരയാണ് ജിഷ്ണു എന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: