കൊച്ചി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു പ്രവേശിക്കുന്നത് ഹൈക്കോടതി താല്കാലികമായി തടഞ്ഞു. പരമ്പരാഗതമായി നിലനില്‍ക്കുന്ന വ്യവസ്ഥ തന്നെ തുടരാമെന്നും ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ചു പ്രവേശിക്കാമെന്ന ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിനെതിരെ തിരുവനന്തപുരം സ്വദേശി പി. വെങ്കിട്ടരാമ അയ്യര്‍, കരമന കാലടി സ്വദേശിനി റാണി വി നായര്‍ എന്നിവര്‍ നല്കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ തീരുമാനം.
പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ചു പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി റിയ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി ആദ്യം പരിഗണിച്ചത്.
സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ചു പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടിയില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇതു കണക്കിലെടുത്ത സിംഗിള്‍ബെഞ്ച് ഹര്‍ജിക്കാരിയെയും ഈ വിഷയത്തില്‍ താല്പര്യമുള്ള മറ്റു കക്ഷികളെയും കേട്ട് ഉചിതമായ തീരുമാനം എടുക്കാന്‍ നിര്‍ദ്ദേശിച്ച് കഴിഞ്ഞ സെപ്തംബര്‍ 29 നു തീര്‍പ്പാക്കിയിരുന്നു. ഇതനുസരിച്ച് സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ചു ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ ഉത്തരവിറക്കി. എന്നാല്‍ ക്ഷേത്രം തന്ത്രി ഉള്‍പ്പടെ ഈ വിഷയത്തില്‍ ബന്ധപ്പെട്ടവരെ കേള്‍ക്കാതെയാണ് എക്സിക്യൂട്ടീവ് ഓഫീസര്‍ തീരുമാനമെടുത്തതെന്നാണ് നിലവിലെ ഹര്‍ജിക്കാരുടെ ആക്ഷേപം.
ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം തന്ത്രിക്കുണ്ടെന്ന സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിച്ചാണ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഉത്തരവിറക്കിയതെന്നും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്നലെ ഹര്‍ജി പരിഗണനയ്ക്കു വന്നപ്പോഴും ഈ വാദം ഉന്നയിക്കപ്പെട്ടു. ഇതുകൂടി പരിഗണിച്ചാണ് ഡിവിഷന് ബെഞ്ച് സ്റ്റേ അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: