തൃശൂര്‍: വലക്കാവില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന സ്ത്രീകള്‍ ആത്മഹത്യാ ഭീഷണിയുമായി മന്ത്രി സുനില്‍കുമാറിന്റെ ഓഫീസിന് മുകളില്‍. സര്‍ക്കാര്‍ ക്വാറികള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നു എന്നാരോപിച്ച് രണ്ടുദിവസമായി സുനില്‍കുമാറിന്റെ പടിഞ്ഞാറെ കോട്ടയിലെ ഓഫീസില്‍ സമരം നടത്തിയിരുന്ന സ്ത്രീകളാണ് ഇന്നലെ ആത്മഹത്യാശ്രമം നടത്തിയത്.
മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍ കയറി ആറ് സ്ത്രീകള്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ചതോടെ അധികൃതരും നാട്ടുകാരും വിരണ്ടു. സമരസമിതി പ്രവര്‍ത്തകരായ ശെല്‍വി, റാണി, മിനി, ഓമന, സുജാത, അല്‍ഫോണ്‍സ എന്നിവരാണ് ആത്മഹത്യക്ക് തയ്യാറായി മന്ത്രിയുടെ ഓഫീസിന് മുകളില്‍ കയറിയത്.
മന്ത്രി സുനില്‍കുമാര്‍ നേരിട്ടെത്തി ഉറപ്പ് നല്‍കണമെന്നും ക്വാറികളുടെ അനധികൃത പട്ടയം റദ്ദാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇവര്‍ക്ക് പിന്തുണയുമായി സമരസമിതി പ്രവര്‍ത്തകരും നാട്ടുകാരുമുള്‍പ്പടെ വന്‍ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി. ഇതോടെ പോലീസ് ഏറെ വലഞ്ഞു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി നെറ്റ് വിരിച്ച് എന്തിനും തയ്യാറായി നിലയുറപ്പിച്ചു. എഡിഎമ്മും തഹസില്‍ദാരും സ്ഥലത്തെത്തി സമരസമിതി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയെങ്കിലും ഇവര്‍ വിട്ടുവീഴ്ചക്ക് ഒരുക്കമായിരുന്നില്ല.
ക്വാറികള്‍ അടച്ചുപൂട്ടുമെന്ന് ഉറപ്പ് ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്തിരിയുകയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സമരസമിതിക്കാര്‍. എട്ടുമണിയോടെ ജില്ലാകളക്ടര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് താല്‍ക്കാലികമായി സമരം അവസാനിപ്പിച്ചത്. 8ന് വിഷയത്തില്‍ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്താമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: